കോഴിക്കോട്: മുഖ്യമന്ത്രിയുടെ എസ്കോർട്ട് ജോലിക്കായി നാല് ആഢംബര കാറുകൾ വാങ്ങുന്നു. പ്രത്യേക കേസായി പരിഗണിച്ചാണ് ആഭ്യന്തര വകുപ്പ് അനുമതി നൽകിയിരിക്കുന്നത്. പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങൾ മുടക്കി നാല് കാറുകൾ വാങ്ങാനുള്ള നടപടി.
2021 മെയ് 29 നാണ് മുഖ്യമന്ത്രിയുടെ എസ്കോർട്ട് ജോലിക്കായി ഉപോഗിക്കുന്ന രണ്ട് ഇന്നവോ ക്രിസ്റ്റ കാറുകൾ മാറ്റി പുതിയത് വാങ്ങണമെന്ന് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തര വകുപ്പിന് കത്തെഴുതുന്നത്. ഈ വാഹനങ്ങളുടെ കാര്യക്ഷമത കുറഞ്ഞതിനാൽ പകരം പുതിയ കാറുകൾ വാങ്ങാൻ അനുവദിക്കണമെന്നായിരുന്നു അപേക്ഷ. ഈ അപേക്ഷയിലാണ് ഇന്നലെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നാല് ലക്ഷ്യറി കാറുകൾ വാങ്ങുന്നതിന് അനുമതി നൽകികൊണ്ടുള്ള ഉത്തരവിറക്കിയിരിക്കുന്നത്. മൂന്ന് ഇന്നോവ ക്രീസ്റ്റയും ഒരു ടാറ്റാ ഹാരിയറും വാങ്ങാനുമാണ് ഉത്തരവിൽ അനുമതി നൽകിയിരിക്കുന്നത്. ഇതിനായി 62.43 ലക്ഷം രൂപ വിനിയോഗിക്കാമെന്ന് ഉത്തരവിൽ പറയുന്നു. പ്രത്യേക കേസായി പരിഗണിക്കുന്നതെന്നും ഉത്തരവിലുണ്ട്.
ഒന്നര ലക്ഷം കിലോമീറ്റർ ഓടി കഴിഞ്ഞാൽ വാഹനങ്ങളുടെ കാര്യക്ഷമത കുറയുമെന്ന് ആഭ്യന്തര വകുപ്പിലെ ഉന്നതർ പ്രതികരിച്ചു. പൈലറ്റ് എക്സ്കോർട്ട് സർവീസിന് കാര്യക്ഷമത കുറഞ്ഞ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാറുകൾ വാങ്ങുന്നതെന്നാണ് വിശദീകരണം. രണ്ട് വാഹനങ്ങൾ ടൂറിസം വകുപ്പിന് വേണ്ടി ഉപയോഗിക്കുമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ന്യായീകരണം. അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ആവശ്യത്തിനായി ഈ വാഹനങ്ങൾ ഉപയോഗിക്കാൻ കഴിയുമെന്നും വകുപ്പ് ചൂണ്ടികാട്ടുന്നു

