ന്യൂഡൽഹി : കോവിഡ് അതിരൂക്ഷമായിത്തുടരുന്ന ഡല്‍ഹിയിലെ ആശുപത്രിയില്‍ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 20 കൊവിഡ് രോഗികള്‍ മരിച്ചു. ജയ്പൂര്‍ ഗോള്‍ഡന്‍ ആശുപത്രിയിലാണ് രോഗബാധ രൂക്ഷമായ 20 രോഗികള്‍ 24/04/21 ശനിയാഴ്ച രാവിലെ മരിച്ചത്. ആശുപത്രിയില്‍ മെഡിക്കല്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായിരുന്നെന്ന് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ഡികെ ബാലുജ പറഞ്ഞു.
ശനിയാഴ്ച രാവിലെ 10.15 വരെ 210 ലേറെ രോഗികളാണ് ആശുപത്രിയിലുള്ളത്. എന്നാല്‍ 45 മിനുട്ടു സമയത്തേക്കു കൂടിയുള്ള മെഡിക്കല്‍ ഓക്സിജന്‍ മാത്രമേ ആശുപത്രിയിലുള്ളൂവെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.
23/04/21 വെള്ളിയാഴ്ച വൈകുന്നേരം ഗോള്‍ഡന്‍ ആശുപത്രിയിലേക്ക് 3600 ലിറ്റര്‍ ഓക്സിജന്‍ ലഭിക്കേണ്ടതായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാത്രി 12 മണിവരെ 1500 ലിറ്റര്‍ ഓക്സിജനാണ് ലഭിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ ഡല്‍ഹിയില്‍ ആശുപത്രികളില്‍ മെഡിക്കല്‍ ഓക്സിജന്‍, കിടക്കക്ഷാമം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 348 മരണങ്ങളും 24,331 പുതിയ കേസുകളും ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ അടിയന്തര സാഹചര്യം മുന്‍നിര്‍ത്തി ബാന്ദ്ര ആശുപത്രിയിലേക്ക് മെഡിക്കല്‍ ഓക്സിജന്‍ ഡല്‍ഹി സര്‍ക്കാര്‍ അനുവദിച്ചു. മഹാരാഷ്ട്രയാണ് കൊവിഡ് രോഗനിരക്കില്‍ ഡല്‍ഹിക്ക് തൊട്ടു പിന്നില്‍ ഉള്ളത്.

