ആലപ്പുഴ: തെരഞ്ഞെടുപ്പിനു പിന്നാലെ ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം തുടരുന്നു. സംഘർഷങ്ങൾക്കിടെ രണ്ട് കോൺഗ്രസ് പ്രവർത്തകർക്ക് വെട്ടേറ്റു. എരുവ സ്വദേശി അഫ്സൽ, പുതുപ്പള്ളി സ്വദേശി സുരേഷ്, എന്നിവർക്കാണ് വെട്ടേറ്റത്.
06/04/21 ചൊവ്വാഴ്ച പോളിംഗ് കഴിഞ്ഞതിന് പിന്നാലെയാണ് കായംകുളത്തും ഹരിപ്പാടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ആദ്യത്തെ ആക്രമണത്തിലാണ് അഫ്സലിന് വെട്ടേൽക്കുന്നത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന നൗഫൽ എന്നയാൾക്കും ആക്രമണത്തിൽ പരിക്കേറ്റു. തലയ്ക്ക് വെട്ടേറ്റ അഫ്സലിനെ വണ്ടാനം മെഡി.കോളേജിലേക്ക് മാറ്റി.
ഈ സംഭവത്തിന് പിന്നാലെ അർധരാത്രിയോടെയാണ് കായംകുളം പുതുപ്പള്ളി സ്വദേശി സുരേഷിന് നേരെ ആക്രമണമുണ്ടായത്. കൈക്ക് വെട്ടേറ്റ സുരേഷിനെ കായംകുളം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനും ആറാട്ടുപുഴ മണ്ഡലം പ്രസിഡന്റ് രജീഷിനും പരിക്കേറ്റിരുന്നു.
പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹരിപ്പാട് മണ്ഡലത്തിൽ വ്യാപക ആക്രമണമാണ് പോളിംഗിന് പിന്നാലെ നടന്നത്. വീട് ആക്രമിച്ച സംഭവത്തിൽ പ്രതിയെ വിട്ടയച്ച തൃക്കുന്നപ്പുഴ സ്റ്റേഷനു മുന്നിൽ കോൺഗ്രസ് പ്രവർത്തകർ കുത്തിയിരിക്കുകയാണ്.

