ന്യൂഡൽഹി, 2026 ജൂൺ 6 –
വെനസ്വേലയിലെ ഊർജ മേഖലയിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ സജീവമാകാൻ തയ്യാറാണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഊർജ സഹകരണം കൂടുതൽ ശക്തമാക്കാനുള്ള സാധ്യതകളാണ് ചർച്ചയുടെ പ്രധാന വിഷയം.
വെനസ്വേലയുടെ ഊർജ മേഖലയിലെ നിക്ഷേപ സാധ്യതകൾ നേരിട്ട് വിലയിരുത്താൻ ഇന്ത്യൻ ഊർജ പ്രതിനിധി സംഘത്തെ ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്. വെനസ്വേലയുടെ ഊർജ പുനർനിർമാണ ശ്രമങ്ങൾക്ക് ഇന്ത്യയുടെ പിന്തുണ തുടരുമെന്ന് ഹർദീപ് സിങ് പുരി വ്യക്തമാക്കി. ഇന്ത്യയെ വിശ്വസനീയ പങ്കാളിയായി കാണുന്നുവെന്നും നവീകരിച്ച എണ്ണ, വാതക മേഖലയിലേക്ക് ഇന്ത്യൻ കമ്പനികളെ സ്വാഗതം ചെയ്യുന്നുവെന്നും വെനസ്വേലൻ നേതൃത്വം അറിയിച്ചു.
ആഗോള ഊർജ വിതരണത്തിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യ വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കുകയാണ്. മേയ് മാസത്തിൽ വെനസ്വേലൻ എണ്ണയുടെ രണ്ടാമത്തെ വലിയ ഇറക്കുമതിക്കാരനായിരുന്നു ഇന്ത്യ. പ്രതിദിനം 4.27 ലക്ഷം ബാരൽ എണ്ണയാണ് ഇന്ത്യ വാങ്ങിയത്. ദീർഘകാല ഊർജ പങ്കാളിത്തത്തിലേക്ക് കടക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നതെന്നാണ് സൂചന.