റാന്നി \ റാന്നി – പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വാളിപ്ലാക്കല്‍ പടിക്ക് സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരുക്കേറ്റു .നെയ്യാറ്റിന്‍കര എള്ളുവിള കൊങ്ങാംകോട് അനുഗ്രഹയില്‍ ബെന്നറ്റ് രാജ് (21) ആണ് മരിച്ചത്. .ബെന്നറ്റ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. അരുവിക്കര പട്ടാരവീട്ടില്‍ രജീഷ് (35), അടൂര്‍ വിരിവുകാലായില് ടോണി(25) എന്നിവരെ പരുക്കുകളോടെ കോഴേഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെപ്തംബർ 20 ന് ഉച്ചകഴിഞ്ഞ് 3.20 ഓടെയാണ് അപകടം നടന്നത്.
കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.
സംഗീത ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളുകളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. വാഹനം ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീം കട്ടര്‍ ഉപയോഗിച്ച് മുറിച്ചാണ് ബെന്നറ്റിനെ പുറത്തെടുത്തത്. പമ്പയില്‍ നടന്ന ആഗോള അയ്യപ്പ സംഗമ സ്ഥലത്തെ പരിപാടിയില്‍ പങ്കെടുത്ത പാസുകളും വാഹനത്തില്‍ ഉണ്ടായിരുന്നു.ഇതിന് ശേഷം റാന്നി ചെത്തോംകരയില് പള്ളിയിലെ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്ന വാഹനത്തില്‍ എതിരെ വന്ന ഫോര്‍ച്ചുണര്‍ വാഹനം അമിത വേഗത്തില്‍ വന്ന് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. അപകടത്തില്‍പ്പെട്ട കാറില്‍ കുടുങ്ങിയ മൂന്നുപേരെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേര്‍ന്നാണ് പുറത്തെടുത്തത്



