മലപ്പുറം: ‘കോര്‍പ്പറേഷനില്‍ കയറിയശേഷം വീട്ടില്‍ ഓണം ആഘോഷിക്കാനുള്ള ഭാഗ്യമുണ്ടായിട്ടില്ല.ഓണാഘോഷത്തെക്കുറിച്ച് കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയിലെ വെഹിക്കള്‍ സൂപ്പര്‍വൈസര്‍ മുഹമ്മദ് ഫൈസല്‍ . പക്ഷേ, മനുഷ്യരുടെ സ്‌നേഹം എത്ര വലുതാണെന്ന് അറിയാന്‍ ഈ ജോലി സഹായിച്ചു. മുന്‍പ് മലപ്പുറം-മഞ്ചേരി റൂട്ടിലെ ഡ്രൈവറായിരുന്നു. അന്നത്തെ എല്ലാ തിരുവോണവും ഓര്‍മയിലുണ്ട്. കുറ്റിപ്പാല, ചെറുകുന്ന് എന്നീ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ഞങ്ങളെക്കാത്ത് സമ്മാനങ്ങളുണ്ടാകും. സ്ഥിരം യാത്രക്കാരായ ആളുകള്‍ ഈ രണ്ടുകേന്ദ്രങ്ങളിലും പായസവും വറുത്തുപ്പേരിയുമൊക്കെ പാത്രങ്ങളിലാക്കി കാത്തിരിക്കുന്നുണ്ടാകും. ബസ് വരുന്നസമയം അറിയുന്നതുകൊണ്ട് മുന്‍കൂട്ടി പറയുകപോലുമില്ല. കുറ്റിപ്പാലയിലും ചെറുകുന്നിലും എത്തുമ്പോള്‍ ചിരിച്ചുകൊണ്ട് പാത്രങ്ങള്‍ ബസ്സിലേക്കെത്തും. ഇത്തരം സ്‌നേഹങ്ങള്‍ കെഎസ്ആര്‍ടിസിയില്‍ ആയതുകൊണ്ട് മാത്രം രുചിക്കാന്‍ കഴിയുന്നതാണ്.മുഹമ്മദ് ഫൈസല്‍ പറയുന്നു.
മുന്‍പ് തിരുവോണദിവസം ഓണസ്സദ്യ കഴിക്കാൻ 100 രൂപ അലവന്‍സ് കിട്ടിയിരുന്നു.
കെഎസ്ആര്‍ടിസിയില്‍ നല്ലൊരു ശതമാനം പേരും അവധിയെടുക്കാന്‍ കഴിയാത്തവരാണ്. മുന്‍പ് തിരുവോണദിവസം ജോലിചെയ്താല്‍ 100 രൂപ അലവന്‍സ് കിട്ടിയിരുന്നു. ഓണസ്സദ്യ കഴിക്കാനായിരുന്നു ആ പണം. ഇപ്പോള്‍ അതു നിര്‍ത്തലാക്കി.ഡിപ്പോയില്‍ ഓണാഘോഷം എല്ലാ വര്‍ഷവുമുണ്ട്. സദ്യയും ഓണക്കളികളും നടത്തും. ഒന്നാം ഓണവും തിരുവോണവും പൊതു അവധിയാണ്. എന്നുവെച്ച് ജോലിക്ക് വരേണ്ട എന്നല്ല. അതിനുപകരമായി മറ്റു രണ്ടുദിവസം അവധി കിട്ടും. കെഎസ്ആര്‍ടിസിക്ക് ഓണം ആഘോഷിക്കാന്‍ സമയമില്ല. അങ്ങനെചെയ്താല്‍ പൊതുജനങ്ങളുടെ ആഘോഷം ബുദ്ധിമുട്ടിലാകും’

