ഗുവഹാത്തി: പടിഞ്ഞാറന്‍ അസമിലെ ധുബ്രി ജില്ലയില്‍ വര്‍ഗീയസംഘര്‍ഷം കനക്കുന്നു. ഒരു ക്ഷേത്രത്തിന് സമീപം പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പ്രദേശത്ത് സ്ഥിതിഗതികള്‍ വഷളായത്. അക്രമികൾക്കുനേരെ വെടിവെക്കാൻ സംസ്ഥാനസര്‍ക്കാര്‍. അനുവാദംനൽകി . കല്ലെറിയുന്നവര്‍ക്കു നേരെ പോലീസ് വെടിയുതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. ജൂൺ 13 വെളളിയാഴ്ച ഹിമന്ത ബിശ്വ ശര്‍മ ധുബ്രിയില്‍ സന്ദര്‍ശനം നടത്തിയിരുന്നു
അശാന്തി സൃഷ്ടിക്കാന്‍ സജീവമായി ഒരു സംഘം
അശാന്തി സൃഷ്ടിക്കാന്‍ ഒരു സംഘം സജീവമായിരിക്കുന്നതിനാല്‍ രാത്രിയില്‍ ‘ഷൂട്ട് അറ്റ് സൈറ്റ്’ ഉത്തരവ് നിലവില്‍വരുമെന്ന് മുഖ്യമന്ത്രി സന്ദര്‍ശന വേളയില്‍ അറിയിക്കുകയും ചെയ്തു. സംസ്ഥാന തലസ്ഥാനമായ ഗുവഹാത്തിയില്‍ താന്‍ എത്തിയ ഉടന്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ജൂൺ 8 ഞായറാഴ്ച മുതലാണ് മേഖലയില്‍ സംഘര്‍ഷം ഉടലെടുത്തുതുടങ്ങിയത്. തിങ്കളാഴ്ച സ്ഥിതിഗതികള്‍ വഷളാവുകയും പ്രതിഷേധവും കല്ലേറുമുണ്ടാവുകയും ചെയ്തു. ഇതോടെ സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തിങ്കളാഴ്ച ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതോടെ വ്യാപാരശാലകളും ചന്തകളും പ്രവര്‍ത്തിച്ചില്ല. സ്ഥിതി നിയന്ത്രണവിധേയമായതോടെ ചൊവ്വാഴ്ച കളക്ടര്‍ നിരോധനാജ്ഞ പിന്‍വലിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിനോട് അതിര്‍ത്തി പങ്കിടുന്ന നഗരമാണിത്. ജില്ലയില്‍ ദ്രുതപ്രതികരണ സേനയേയും സിആര്‍പിഎഫിനെയും വിന്യസിച്ചിട്ടുണ്ടെന്നും ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചു.


