തിരുവനന്തപുരം : അദാനി ഗ്രൂപ്പ് കേരളത്തിൽ വൻ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിൽ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് ഗ്രൂപ്പ് പ്രഖ്യാപിച്ചത്.ഇന്‍വെസ്റ്റ് കേരള നിക്ഷേപക ഉച്ചകോടിയിലാണ് പ്രഖ്യാപനം നടന്നത്. നിക്ഷേപങ്ങൾ പ്രധാനമായും വിഴിഞ്ഞം തുറമുഖത്തിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും കൊച്ചി ലോജിസ്റ്റിക്‌സ് ആന്‍ഡ് ഇ-കൊമേഴ്‌സ് ഹബ്ബിലും പ്രധാനം ചെയ്യും. വിഴിഞ്ഞം തുറമുഖത്തിനായി 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തും. 5,500 കോടി രൂപ നിക്ഷേപിക്കുന്നതിലൂടെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ശേഷി 4.5 ദശലക്ഷം യാത്രക്കാരിൽ നിന്ന് 12 ദശലക്ഷമായി വർധിപ്പിക്കും. കൊച്ചിയിൽ ലോജിസ്റ്റിക്‌സ് ആന്‍ഡ് ഇ-കൊമേഴ്‌സ് ഹബ് സ്ഥാപിക്കുമെന്നും കരണ്‍ അദാനി അറിയിച്ചു.
വിഴിഞ്ഞം തുറമുഖം ചരിത്രം സൃഷ്ടിച്ചതായി കരണ്‍ അദാനി .
.
2015ൽ വിഴിഞ്ഞം പോർട്ടിന് നേതൃത്വം നൽകിയ അദാനി ഗ്രൂപ്പ് ഇതിനകം 5,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇനി 20,000 കോടി രൂപയുടെ അധിക നിക്ഷേപം നടത്തുമെന്നും കരണ്‍ അദാനി പറഞ്ഞു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞത്തെ മാറ്റുക മാത്രമല്ല, ഈ മേഖലയിലെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖമാക്കി വികസിപ്പിക്കുന്നതാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. തുറമുഖം കമ്മീഷൻ ചെയ്യുന്നതിന് മുമ്പുതന്നെ 24,000 കണ്ടെയ്‌നറുകൾ വഹിക്കാൻ ശേഷിയുള്ള ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പല്‍ ഇന്ത്യയിലാദ്യമായി വിഴിഞ്ഞത്ത് എത്തുകയും തുറമുഖം ചരിത്രം സൃഷ്ടിച്ചതായി കരണ്‍ അദാനി കൂട്ടിച്ചേര്‍ത്തു. .


