ഡല്‍ഹി: ആംആദ്മിക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി അതിഷി ഫെബ്രുവരി 9 ന് ലെഫ്റ്റനന്റ് ഗവർണർ വി.കെ. സക്‌സേനയെ സന്ദർശിച്ച് രാജിക്കത്ത് കൈമാറി. രാജ്നിവാസിലെത്തിയ അതിഷിയോട്, പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നത് വരെ ഇടക്കാല മുഖ്യമന്ത്രിയായി തുടരാൻ ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശം നല്‍കി.
ഡല്‍ഹിയിലെ തോല്‍വി വിശദമായി വിലയിരുത്താൻ ആംആദ്മി നേതൃത്വം.
രാജ്യസഭാ എം.പി സഞ്ജയ് സിംഗ്,മുതിർന്ന നേതാവ് ഗോപാല്‍ റായ്,പാർട്ടി ജനറല്‍ സെക്രട്ടറി സന്ദീപ് പതക് എന്നിവർ ഫെബ്രുവരി 9 ന് ആം ആദ്മി ദേശീയ കണ്‍വീനർ അരവിന്ദ് കേജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി. ഫിറോസ് ഷാ റോഡിലെ വസതിയിലായിരുന്നു കൂടിക്കാഴ്ച.. ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി 48 ഇടത്ത് വിജയിച്ചപ്പോള്‍,22 സീറ്രുകളില്‍ മാത്രമാണ് ആംആദ്മിക്ക് വിജയിക്കാനായത്.
ആളും അനക്കവുമില്ലാതെ.ആം ആദ്മി ആസ്ഥാനം
കേജ്‌രിവാള്‍,മനീഷ് സിസോദിയ,സൗരഭ് ഭരദ്വാജ്,സത്യേന്ദർ ജെയ്ൻ എന്നിവരുടെ തോല്‍വി പാർട്ടിക്ക് കനത്ത തിരിച്ചടിയായി. കേജ്‌രിവാളിന്റെ ഏകാധിപത്യ മനോഭാവം പരാജയത്തിന് കാരണമെന്ന് പാർട്ടിക്കുള്ളില്‍ മുറുമുറുപ്പുണ്ടെങ്കിലും പരസ്യപ്രതികരണത്തിന് നേതാക്കള്‍ തയ്യാറായില്ല. പരാജയത്തിന്റെ തൊട്ടടുത്ത ദിവസമായ 9 ന് ആം ആദ്മി ആസ്ഥാനത്ത് കാര്യമായ ആളും അനക്കവുമില്ലായിരുന്നു.