തൃശൂര്‍: മുനമ്പത്തുനിന്ന് ഒരു കുടുംബത്തേയും കുടിയിറക്കാന്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്. മുനമ്പത്ത് മാത്രമല്ല കേരളത്തില്‍ എവിടെയും ആരെയും കുടിയിറക്കാന്‍ എല്‍.ഡി.എഫിനോ, യു.ഡി. എഫിനോ കഴിയില്ല. ബി.ജെ.പി. അത്തരം നീക്കങ്ങളെ ശക്തമായി എതിര്‍ക്കും. സമാനമനസ്‌കരായ സാമുദായിക, രാഷ്ട്രീയ സംഘടനകളുമായി ചേര്‍ന്ന് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.2024 നവംബർ 6ന് തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കൃഷ്ണദാസ് .
വഖഫ് നിയമത്തിനാണോ പാവപ്പെട്ടവരുടെ ജീവനും സ്വത്തിനുമാണോ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കണം.
ഇത്തരം കുടിയിറക്കലുകള്‍ക്ക് ശാശ്വതമായ പരിഹാരം വഖഫ് നിയമം ഭേദഗതിയാണെന്നും കൃഷ്ണദാസ് തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വഖഫ് നിയമത്തിനാണോ കുടിയിറക്ക് ഭീഷണി നേരിടുന്ന പാവപ്പെട്ടവരുടെ ജീവനും സ്വത്തിനുമാണോ പ്രഥമ പരിഗണനയെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം. വഖഫ് നിയമത്തെയാണ് പിന്തുണയ്ക്കുന്നതെങ്കില്‍ കേരളത്തില്‍ മുനമ്പവും കുടിയിറക്കലുകളും ആവര്‍ത്തിക്കും. കുടിയിറക്കല്‍ നേരിടുന്നവരുടെ വേദനക്കൊപ്പമാണ് നിങ്ങള്‍ എങ്കില്‍ വഖഫ് നിയമത്തെ അംഗീകരിക്കാനാകില്ല. വി.ഡി. സതീശന്‍ വഖഫ് നിയമ ഭേദഗതിയെ എതിര്‍ക്കുകയും കുടിയിറക്കപ്പെടുന്നവര്‍ക്ക് വേണ്ടി കണ്ണീരൊഴുക്കുകയും ചെയ്യുന്നത് ജനവഞ്ചനയാണെന്നും കൃഷ്ണദാസ് പറഞ്ഞു.