തൃശൂർ ∙ മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണു നടക്കുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ആ നാടു കത്തുമ്പോൾ താൻ തലേന്ന് അത്താഴത്തിന് അപ്പമാണു കഴിച്ചതെന്നു ട്വീറ്റ് ചെയ്യുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും അരുന്ധതി റോയ് കുറ്റപ്പെടുത്തി. നവമലയാളി സാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു അരുന്ധതി റോയ്.
‘സ്ത്രീകളെ ഉപദ്രവിക്കുന്നതിനെ സ്ത്രീകൾതന്നെ ന്യായീകരിക്കുന്ന കാലത്താണു നമ്മൾ കഴിയുന്നത്. രാഷ്ട്രീയ ബോധം കൊണ്ടും വൈജ്ഞാനിക വളർച്ച കൊണ്ടും അദ്ഭുതമെന്നു വിശേഷിപ്പിക്കാവുന്ന കേരളത്തിനു കൂടുതൽ ചുമതലകളുണ്ട്. മണിപ്പുരിലേക്കു കേരളം പഠനസംഘത്തെ അയയ്ക്കണം. സഹായങ്ങൾ എത്തിക്കണം. ചുമതലകൾ നിറവേറ്റിയില്ലെങ്കിൽ വരും തലമുറയുടെ മുന്നിൽ കേരളീയർ ലജ്ജിക്കേണ്ടി വരും’’– അരുന്ധതി പറഞ്ഞു.
സമൂഹത്തിൽ എഴുത്തുകൊണ്ടു മാറ്റങ്ങൾ ഉണ്ടാക്കാനായില്ലെങ്കിൽ പുരസ്കാരങ്ങൾ കൊണ്ടു ഫലമില്ലെന്നും എഴുത്തുകാരിയെന്ന നിലയിൽ അതു പരാജയമായി വിലയിരുത്തുമെന്നും അരുന്ധതി റോയ് പറഞ്ഞു. പുരസ്കാരത്തുകയായ ഒരുലക്ഷം രൂപ സാമൂഹികമാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ട്രസ്റ്റിലേക്കു പോകുമെന്നും എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കപ്പെടു മെന്നും അവർ വ്യക്തമാക്കി.
ഫെമിനിസം എന്നതു പൂർണ അർഥത്തിൽ താൻ ആരാണെന്ന് ഒരു സ്ത്രീ തിരിച്ചറിയുന്നതാണെന്നും നല്ല സ്ത്രീയാകാൻ താൻ ശ്രമിച്ചിട്ടില്ലെന്നും നല്ല എഴുത്തുകാരിയാകാനാണു ശ്രമമെന്നും അവർ പറഞ്ഞു. പ്രസംഗം അവസാനിപ്പിച്ചു സീറ്റിലേക്കു മടങ്ങിയ അവർ ചടങ്ങ് അവസാനിച്ച ശേഷം വീണ്ടും മൈക്കിനടുത്തെത്തി, ഗ്രോ വാസുവിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടു.ജെ.ദേവികയാണു പുരസ്കാരം സമ്മാനിച്ചത്. പി.എൻ.ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.ടി.ശ്രീകുമാർ, സമീറ നസീർ, ദീപ ചിറയിൽ, സോണി മേലൂക്കാരൻ, പി.എസ്.ഷാനു എന്നിവർ പ്രസംഗിച്ചു.

