തിരുവനന്തപുരം: ഏകവ്യക്തി നിയമത്തിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ കാര്യമായ സഹകരണം വേണ്ടെന്ന് സിപിഐ തീരുമാനിച്ചതായി റിപ്പോർട്ട്. ഇ.കെ. വിജയൻ എംഎൽഎ മാത്രമായിരിക്കും സെമിനാറിൽ പങ്കെടുക്കുക. മുതിർന്ന നേതാക്കളാരും പങ്കെടുക്കില്ല, ദേശീയ കൗൺസിൽ നടക്കുന്നതിനാലാണ് നോതാക്കൾ പങ്കെടുക്കാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം.
കോൺഗ്രസ് ഘടക കക്ഷിയായ മുസ്‌ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതിലും സിപിഐ നേതൃത്വത്തിന് അതൃപ്തിയുണ്ട്. എൽഡിഎഫ് നയിക്കുന്ന സെമിനാറിൽ എന്തിനാണ് ലീഗിനെ വിളിക്കുന്നതെന്നാണ് സിപിഐ ഉയർത്തുന്ന ചോദ്യം.
മാത്രമല്ല സിവിൽ കോഡിനെതിരെ തിടുക്കപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കേണ്ടതുണ്ടോ, കരട് രേഖപോലുമാവാത്ത സാഹചര്യത്തിൽ വലിയ പ്രതിഷേധങ്ങളിലേക്ക് ഇത്ര വേഗം കടക്കേണ്ടതുണ്ടോ എന്നും നേതൃത്വം ചോദിക്കുന്നു.
ലീഗ് ക്ഷണം നിരസിച്ചതോടെ നീക്കം തിരിച്ചടിയായെന്നും സിപിഐ വിലയിരുത്തുന്നു. സിവിൽ കോഡിനെ എതിർക്കുന്നതിനൊപ്പം സ്ത്രീകൾക്ക് സമൂഹത്തിൽ കിട്ടേണ്ട അവകാശങ്ങളിൽ കാലോചിതമായ മാറ്റം വരേണ്ടതുണ്ടെന്നാണ് സിപിഐയുടെ അഭിപ്രായം.

