തിരുവനന്തപുരം: കാട്ടാക്കട കോളേജിലെ ആൾമാറാട്ട കേസിൽ ഒന്നും രണ്ടും പ്രതികൾ കീഴടങ്ങി. ഒന്നാം പ്രതി മുൻ എസ്എഫ്ഐ നേതാവ് വിശാഖും രണ്ടാം പ്രതി കോളജ് മുൻ പ്രിൻസിപ്പൽ ജി. ജെ.ഷൈജു എന്നിവരാണ് കാട്ടാക്കട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. രണ്ടു പേരുടെയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയ കോടതി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. 2023 ജൂലൈ 3 ചൊവ്വാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ ആയിരുന്നു നിർദേശം.
കോളേജ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച വിദ്യാർത്ഥിനിക്ക് പകരം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യതയില്ലാത്ത വിശാഖിന്റെ പേരാണ് സർവകലാശാലക്ക് പ്രിൻസിപ്പൽ കൈമാറിയത്. സംഭവം പുറത്തായതോടെ വിശാഖിനെയും പ്രിൻസിപ്പലിനെയും സസ്പെന്റ് ചെയ്തിരുന്നു.
കാട്ടാക്കട പൊലീസിന്റെ അന്വേഷണം മെല്ലെ പോകുന്നതിനിടെയാണ് പ്രതികൾ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യ ഹർജിയിൽ ഉത്തരവുണ്ടാകുന്നവരെ രണ്ടുപേരുടെയും അറസ്റ്റും ഹൈക്കോടതി തടഞ്ഞിരുന്നു. ജാമ്യ ഹർജി തള്ളിയ ശേഷമാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.



