കൊച്ചി: വാട്ടർമെട്രോ വിപുലീകരിക്കുമെന്ന് മന്ത്രി പി രാജീവ്. ഇതിനായി കൂടുതൽ ജെട്ടികളുടെ നിർമാണം പൂർത്തിയാക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുള്ളാണ്. ആദ്യദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ 2023 ഏപ്രിൽ 30 ന് 8415 പേർ സൗകര്യം ഉപയോഗിച്ചുവെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഓരോ ദിവസത്തെ യാത്രക്കാരുടെ എണ്ണവും അദ്ദേഹം കുറിച്ചിട്ടുണ്ട്. 2023 ഏപ്രിൽ 25നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വാട്ടർ മെട്രോയുടെ ഉദ്ഘാടനം നിർവഹിച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ
6559, 7117, 7922, 8415.. വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുൾ. കൊച്ചി വാട്ടർമെട്രോ എപ്പോഴും ഹൗസ്ഫുള്ളാണ്. ഓരോ ദിവസവും കൂടുതലാളുകൾക്ക് സർവീസ് നൽകിക്കൊണ്ട് രാജ്യത്തിനാകെ മാതൃക തീർക്കുകയാണ് നമ്മുടെ വാട്ടർമെട്രോ. ആദ്യ ദിവസം 6559 പേരാണ് ബോട്ടുകളിൽ കയറിയതെങ്കിൽ2023 ഏപ്രിൽ 30 ന് 8415 പേർ ഈ സൗകര്യം ഉപയോഗിച്ചിട്ടുണ്ട്. മികച്ച കണക്‌ടിവിറ്റിയും ചിലവ് കുറഞ്ഞ പെട്ടെന്നുള്ള യാത്രയും വാട്ടർമെട്രോയിലേക്ക് കൂടുതലാളുകളെ ആകർഷിക്കുന്നു.
വിശാലമായ പാർക്കിങ് സൗകര്യത്തിനൊപ്പം കെഎസ്‌ആർടിസിയുടെ ഫീഡർ സർവീസുകളും വാട്ടർമെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ കൂടുതൽ ജെട്ടികളുടെ നിർമ്മാണം പൂർത്തിയാക്കി വാട്ടർമെട്രോ വിപുലീകരിക്കും. കൂടുതൽ ബോട്ടുകളും യാത്രക്കാർക്കായി നീരിലിറങ്ങും. ലോകത്തിന് മുന്നിൽ കേരളത്തിൻ്റെ മുന്നേറ്റം വ്യക്തമാക്കുന്ന മറ്റൊരു നാഴികക്കല്ലായിരിക്കും കൊച്ചി വാട്ടർമെട്രോ.

