തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ളവരും മുമ്പ് കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരുമായ ഡ്രൈവർമാർ കോൺട്രാക്റ്റ് ക്യാരേജുകൾ ഉപയോഗിക്കുന്നത് കർശനമായി തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ട്രാൻസ്‌പോർട്ട് കമ്മിഷണർക്ക് നിർദ്ദേശം നൽകി.
അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനയും നിയന്ത്രണവും കാര്യക്ഷമമായി നടത്താതെ ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടത് മോട്ടോർ വാഹന വകുപ്പിന്റെ ഉത്തരവാദിത്തം ആണെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പാലക്കാട് വടക്കാഞ്ചേരിയിൽ ഒമ്പത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
സ്‌കൂൾ, കോളേജ് വിനോദയാത്രകൾക്ക് രൂപമാറ്റം വരുത്താത്ത വാഹനങ്ങൾ തന്നെ ഉപയോഗിക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുള്ളതായി ട്രാൻസ്‌പോർട്ട് കമ്മിഷണർ, കമ്മിഷനെ അറിയിച്ചു. വിനോദയാത്രയുടെ വിവരം ആർ.ടി.ഒയെ അറിയിക്കണം. ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാൻ എക്‌സൈസ് കമ്മിഷണർക്ക് കത്ത് നൽകിയിട്ടുണ്ട്. വിനോദയാത്ര പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ചിട്ടില്ലെന്നും ഇവരുടെ ലൈസൻസ് റദ്ദാക്കിയിട്ടില്ലെന്നും ഉറപ്പാക്കാൻ മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.



