റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊല്ലം: കേരള ബാങ്ക് അധികൃതര്‍ വീടിനു മുമ്പില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്തു ബിരുദ വിദ്യാര്‍ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ ബാങ്കിനു വീഴ്ച പറ്റിയെന്നു കൊല്ലം സഹകരണ രജിസ്ട്രാറുടെ പ്രാഥമിക റിപ്പോര്‍ട്ട്.
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് അജി ഭവനത്തില്‍ അജികുമാറിന്റെയും ശാലിനിയുടെയും ഏക മകള്‍ അഭിരാമിയാണ് (19) ആത്മഹത്യ ചെയ്തത്. ജപ്തി നോട്ടീസ് പതിച്ചതില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്നും അജികുമാറിന്റെ അസുഖബാധിതനായ പിതാവിനു ജപ്തി നോട്ടീസ് കൈമാറിയതു തെറ്റാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വായ്പയെടുത്ത അജികുമാറിനായിരുന്നു നോട്ടീസ് കൈമാറേണ്ടിയിരുന്നത്. ജപ്തി നോട്ടീസിന്റെ ഉള്ളടക്കത്തെക്കുറിച്ചു വിവരം ധരിപ്പിക്കാതെ അജികുമാറിന്റെ പിതാവിന് നോട്ടീസ് നല്‍കി ഒപ്പിട്ട് വാങ്ങിയതില്‍ ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ചയുണ്ടായി. വായ്പയെടുത്തയാള്‍ സ്ഥലത്തുണ്ടെങ്കില്‍ അയാളെ നോട്ടീസ് ഏല്‍പിക്കുകയും ഒപ്പിട്ടു വാങ്ങുകയും ചെയ്യണമെന്നാണു നിയമം. എന്നാല്‍ അത് പാലിച്ചില്ല.- റിപ്പോര്‍ട്ടില്‍ പറയുന്നു.

അഭിരാമിയെ കഴിഞ്ഞ 20 നു വൈകിട്ട് 4.30നാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജപ്തി ഒഴിവാക്കാന്‍ സാവകാശം ആവശ്യപ്പെട്ട് അജികുമാറും ശാലിനിയും ബാങ്കിലെത്തിയ സമയത്താണ് അഭിരാമി വീട്ടില്‍ ജീവനൊടുക്കിയത്. ശാസ്താംകോട്ട ഡിെവെ.എസ്.പി: എസ്. ഷരീഫിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതിനിടെ, സംഭവത്തില്‍ കഴിഞ്ഞ ദിവസവും വ്യാപക പ്രതിഷേധം അരങ്ങേറി. തുടര്‍ച്ചയായ പ്രതിഷേധത്തെത്തുടര്‍ന്ന് കേരള ബാങ്ക് പതാരം ശാഖ അനിശ്ചിതകാലത്തേക്ക് അടച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *