ഇടുക്കി: ഇടുക്കി മുരിക്കാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ച് വീഴ്ത്തിയ ശേഷം കെഎസ്ആർടിസി ബസ് നിർത്താതെ പോയ സംഭവത്തിൽ ഡ്രൈവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ഒരു മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തത്. ഇടുക്കി ആർടിഒയുടേതാണ് നടപടി. കട്ടപ്പന സ്വദേശി ബിനോയിയുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്.
സംഭവത്തിൽ കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ അപകടത്തിൽ പരിക്കേറ്റ കുട്ടികൾ ഇടുക്കി ആർടിഒ ആർ രമണന് നൽകിയ പരാതിയിലാണ് നടപടി. ഇടുക്കി മുരിക്കാശ്ശേരിയിലായിരുന്നു സംഭവം. 2022 സെപ്തംബർ 5 തിങ്കളാഴ്ച വൈകുന്നേരമാണ് മുരിക്കാശേരിയിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന അമ്മയേയും രണ്ട് പെൺകുട്ടികളെയും കെഎസ്ആർടിസി ബസ് ഇടിച്ച് വീഴ്ത്തിയത്. എറണാകുളത്ത് നിന്നും കട്ടപ്പനയിലേക്ക് വന്ന ബസാണ് അപകടമുണ്ടാക്കിയത്. സംഭവം കണ്ട നാട്ടുകാർ ബഹളം വച്ചെങ്കിലും ബസ് നിർത്താതെ പോവുകയായിരുന്നു. അടുത്ത സ്ഥലത്ത് ആളുകൾ ബസ് തടഞ്ഞെങ്കിലും അപകമുണ്ടാക്കിയിട്ടില്ലെന്ന് പറഞ്ഞ് ഡ്രൈവർ വാഹനുമായി രക്ഷപെട്ടുകയായിരുന്നു.
നാട്ടുകാരാണ് റോഡിൽ വീണു കിടന്ന മൂവരേയും ആശുപത്രിയിൽ എത്തിച്ചത്. മുരിക്കാശ്ശേരി സ്വദേശി രഞ്ജിത്തിൻറെ ഭാര്യയും അഞ്ചിലും ഒന്നിലും പഠിക്കുന്ന കുട്ടികളുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാര്യമായി പരിക്കില്ലെങ്കിലും കുട്ടികളുടെ പേടി ഇപ്പോഴും മാറിയിട്ടില്ല. അതിനാലാണ് ഇടുക്കി ആർടിഒയ്ക്ക് കുട്ടികളുമായെത്തി പരാതി നൽകാൻ മാതാപിതാക്കൾ തീരുമാനിച്ചത്. സംഭവത്തിൽ കേസെടുത്ത ഇടുക്കി ആർ ടി ഒ ഡൈവറോട് വിശദീകരണം തേടിയിരുന്നു. വിശദീകരണം തൃപ്തികരമല്ലാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.
കട്ടപ്പന സ്വദേശിയായ ഡ്രൈവർ ബിനോയിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സംഭവം സംബന്ധിച്ച് മുരിക്കാശ്ശേരി പൊലീസും അന്വേഷണം നടത്തുന്നുണ്ട്
