ന്യൂഡല്‍ഹി: പ്രതിരോധസേനയിലേക്കുള്ള കേന്ദ്രത്തിലെ പുതിയ ഹ്രസ്വകാല റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിന്റെ പേരിൽ 20/06/22 തിങ്കളാഴ്ച ഭാരത് ബന്ദ് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, ഗവൺമെൻറ് റെയിൽവേ പോലീസും അതീവ ജാഗ്രതാ നിർദേശം നൽകി. കലാപകാരികളെ കർശനമായി നേരിടാൻ എല്ലാ യൂണിറ്റുകളോടും ആവശ്യപ്പെട്ട് ആർപിഎഫ് പ്രസ്താവന പുറപ്പെടുവിച്ചു.
ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) കർശനമായ വകുപ്പുകൾ പ്രകാരം കലാപകാരികൾക്കെതിരെ കേസെടുക്കാൻ പോലീസുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൊബൈൽഫോണുകൾ, വീഡിയോ റെക്കോർഡിങ്ങ് ഉപകരണങ്ങൾ, സിസിടിവികൾ എന്നിവ വഴി കലാപകാരികൾക്കെതിരെയുള്ള ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഡിയോ തെളിവുകളുടെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യമായ പ്രതിരോധ കവചങ്ങള്‍ ധരിക്കണമെന്നും ഉന്നത വൃത്തങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്.
ബിഹാറിലെ 20 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ തിങ്കളാഴ്ച മുതൽ താൽക്കാലികമായി നിർത്തലാക്കും. പഞ്ചാബിലെ എല്ലാ സൈനിക സ്ഥാപനങ്ങൾക്കും, കേന്ദ്രസർക്കാർ ഓഫീസുകൾക്കും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. പഞ്ചാബ് പോലീസ് എഡിജിപി ജില്ലാ പോലീസ് മേധാവികളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. യുപിയിലെ നോയിഡയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. നാലോ അതിലധികമോ ആളുകൾ ഒത്തുകൂടുന്നത് തടയുന്ന സിആർപിസി സെക്ഷൻ 144 ജില്ലയിൽ ഏർപ്പെടുത്തിയതായി പോലീസ് അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അഗ്നി പദ്ധതിക്കെതിരെ ഉള്ള പ്രതിഷേധങ്ങൾക്കിടെ ബിഹാറിലും, പശ്ചിമബംഗാളിലും വിവിധ നഗരങ്ങളിൽ നിന്ന് പുറപ്പെടുന്ന ഏഴ് ട്രെയിനുകൾ റദ്ദാക്കി. ബിഹാറിൽ നിന്നും, ബംഗാളിൽ നിന്നും പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമവും ക്രമീകരിച്ചിട്ടുണ്ട്. ഭാരത ബന്ദിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ ജാർഖണ്ഡിലെ സ്കൂളുകൾക്ക് 20/06/22 തിങ്കളാഴ്ച അവധി ആയിരിക്കും എന്ന് അധികൃതർ അറിയിച്ചു.



