ഹൈലൈറ്റുകൾ
- എസ്.പി വിമതനിൽ നിന്ന് ബിജെപി മന്ത്രിയായി
- ജാതി സമവാക്യത്തിൽ കണ്ണ് വെച്ച് ബിജെപി
- ഉത്തരപ്രദേശിൽ ബിജെപി സർക്കാർ ആറു പുതിയ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി
- 2027 നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജാതി സമവാക്യ നീക്കമായാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്.
- ഒബിസി, ദളിത്, ബ്രാഹ്മണ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകി.
ലഖ്നൗ | മേയ് 10
ഉത്തരപ്രദേശിൽ 2027 നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ബിജെപി സർക്കാർ മന്ത്രിസഭ വികസനം നടത്തി. ആറു പുതിയ മന്ത്രിമാരെയാണ് ഞായറാഴ്ച മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. ഒബിസി, ദളിത്, ബ്രാഹ്മണ വിഭാഗങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള രാഷ്ട്രീയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രത്യേകിച്ച് സമാജ്വാദി പാർട്ടി ഉയർത്തുന്ന ‘പിഡിഎ’ രാഷ്ട്രീയത്തിന് മറുപടി നൽകാനാണ് ബിജെപി ശ്രമിക്കുന്നതെന്ന വിലയിരുത്തലും ശക്തമാണ്.
ജാതി സമവാക്യത്തിൽ കണ്ണ് വെച്ച് ബിജെപി
പുതിയ മന്ത്രിസഭ വികസനത്തിൽ മൂന്ന് ഒബിസി നേതാക്കളെയും, രണ്ട് പട്ടികജാതി പ്രതിനിധികളെയും, ഒരു ബ്രാഹ്മണ നേതാവിനെയും ഉൾപ്പെടുത്തി. പടിഞ്ഞാറൻ യുപിയിലും കിഴക്കൻ യുപിയിലും പാർട്ടിയുടെ സ്വാധീനം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.
ജാട്ട് വിഭാഗത്തിൻ്റെ പ്രമുഖനായ ഭൂപേന്ദ്ര ചൗധരിയെ വീണ്ടും മന്ത്രിസഭയിലേക്ക് കൊണ്ടുവന്നത് വലിയ രാഷ്ട്രീയ സന്ദേശമായാണ് കാണുന്നത്. രാമക്ഷേത്ര പ്രസ്ഥാനകാലം മുതൽ ബിജെപിയുമായി ബന്ധമുള്ള നേതാവാണ് അദ്ദേഹം. 2017ലും 2022ലും മന്ത്രിയായിരുന്ന അദ്ദേഹം പിന്നീട് സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചിരുന്നു. കുറച്ച് മാസങ്ങൾക്ക് മുൻപ് അധ്യക്ഷസ്ഥാനത്ത് മാറ്റം വന്നതോടെ വീണ്ടും മന്ത്രിസഭയിലേക്കുള്ള മടങ്ങിവരവ് ചർച്ചയായിരുന്നു.
എസ്.പി വിമതനിൽ നിന്ന് ബിജെപി മന്ത്രിയായി
മനോജ് കുമാർ പാണ്ഡെയുടെ പ്രവേശനവും രാഷ്ട്രീയമായി ഏറെ ശ്രദ്ധ നേടുകയാണ്. ഒരിക്കൽ അഖിലേഷ് യാദവിൻ്റെ അടുത്ത ആളായി അറിയപ്പെട്ടിരുന്ന അദ്ദേഹം സമാജ്വാദി പാർട്ടിയിലെ ബ്രാഹ്മണ മുഖമായിരുന്നു. എന്നാൽ രാജ്യസഭ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിംഗ് നടത്തിയതോടെ പാർട്ടിയുമായി അകന്നു. പിന്നീട് ബിജെപി സ്ഥാനാർഥികൾക്ക് വേണ്ടി പരസ്യമായി പ്രചാരണം നടത്തുകയും, ഒടുവിൽ എസ്.പി പുറത്താക്കുകയും ചെയ്തു.
ബ്രാഹ്മണ സമൂഹത്തിൽ ബിജെപിക്കെതിരെ അസന്തോഷം ഉയരുന്ന സാഹചര്യത്തിൽ പാണ്ഡെയെ മന്ത്രിയാക്കിയത് ആ വിഭാഗത്തെ വീണ്ടും ബിജെപിയോട് അടുപ്പിക്കാനുള്ള ശ്രമമായാണ് വിലയിരുത്തുന്നത്.
മോദിയുടെ മണ്ഡലത്തിൽ നിന്നുമുള്ള നേതാവിനും അവസരം
വാരണാസി ജില്ലാ അധ്യക്ഷനും എം.എൽ.സിയുമായ ഹൻസ്രാജ് വിശ്വകർമ്മയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേ മണ്ഡലത്തിൽ വിശ്വസ്ത പാർട്ടി നേതാവായി അറിയപ്പെടുന്ന വ്യക്തിയാണ് അദ്ദേഹം. വിശ്വകർമ്മ സമുദായത്തെ ബിജെപി അവഗണിക്കുന്നുവെന്ന പ്രതിപക്ഷ വിമർശനങ്ങൾക്കിടെയാണ് ഈ തീരുമാനം.
കണ്ണൗജിലും ദളിത് വോട്ടിലും പ്രത്യേക ശ്രദ്ധ
കണ്ണൗജിലെ തിര്വാ മണ്ഡലത്തിൽ നിന്ന് വിജയിച്ച കൈലാഷ് സിങ് രാജ്പുതിനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തി. ഒബിസി ലോഡ് രാജ്പുത് വിഭാഗത്തിൽപ്പെട്ട നേതാവായ അദ്ദേഹം അഖിലേഷ് യാദവിൻ്റെ ശക്തികേന്ദ്രത്തിൽ ബിജെപിക്ക് കരുത്തായി കണക്കാക്കപ്പെടുന്നു.
അതേസമയം, ദളിത് വോട്ടുകളിൽ പിടി ഉറപ്പിക്കാനാണ് സുരേന്ദ്ര ദിലേറിനെയും കൃഷ്ണ പസ്വാനെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതെന്നാണ് വിലയിരുത്തൽ. വാൽമീകി സമൂഹത്തിൽ സ്വാധീനമുള്ള നേതാവാണ് സുരേന്ദ്ര ദിലേർ. കൃഷ്ണ പസ്വാൻ പുതിയ മന്ത്രിസഭയിലെ ഏക വനിതയാണ്. ഗ്രാമതല രാഷ്ട്രീയത്തിൽ നിന്ന് ഉയർന്ന് വന്ന നേതാവെന്ന ഇമേജും ബിജെപി പ്രചരിപ്പിക്കുന്നുണ്ട്.
2027 തിരഞ്ഞെടുപ്പിൻ്റെ ട്രയൽ റൺ?
സമാജ്വാദി പാർട്ടി ‘പിഛ്ഡ, ദളിത്, അൽപസംഖ്യക്’ വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിക്കുന്ന സമയത്താണ് ബിജെപിയുടെ ഈ നീക്കം. അതിനാൽ സാധാരണ മന്ത്രിസഭ വികസനമെന്നതിലുപരി, തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സാമൂഹിക-രാഷ്ട്രീയ സമവാക്യ പരീക്ഷണമായാണ് ഇതിനെ കാണുന്നത്. പടിഞ്ഞാറൻ യുപിയിൽ ജാട്ട് സ്വാധീനവും, കിഴക്കൻ യുപിയിൽ ഒബിസി-ദളിത് പിന്തുണയും ഉറപ്പിക്കുകയാണ് ബിജെപിയുടേ ലക്ഷ്യമെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്.
- ഉത്തരപ്രദേശിൽ ബിജെപി സർക്കാർ ആറു പുതിയ മന്ത്രിമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തി.
- 2027 നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ജാതി സമവാക്യ നീക്കമായാണ് തീരുമാനം വിലയിരുത്തപ്പെടുന്നത്.
- ഒബിസി, ദളിത്, ബ്രാഹ്മണ വിഭാഗങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്.
- എസ്.പി വിമതനായ മനോജ് കുമാർ പാണ്ഡെയുടെ മന്ത്രിസ്ഥാനം രാഷ്ട്രീയ ശ്രദ്ധ നേടുകയാണ്.
- ജാട്ട്, വാൽമീകി, വിശ്വകർമ്മ തുടങ്ങി വിവിധ സമുദായങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.


