വാഷിങ്ടണ്‍: ടെക്സസിലെ സ്‌കൂളില്‍ 21 പേരെ കൂട്ടക്കൊല ചെയ്ത പ്രതി സാല്‍വദോര്‍ റാമോസ് ആദ്യം വെടിയുതിര്‍ത്തത് സ്വന്തം മുത്തശിക്കുനേരെ. യുവാള്‍ഡിയിലെ വീട്ടിലെത്തിയശേഷം മുത്തശിക്കുനേരേ റാമോസ് വെടിയുതിര്‍ത്തു. തുടര്‍ന്ന് റാമോസ് കാറില്‍ സ്‌കൂളിലേക്കു പോകുകയായിരുന്നെനും ടെക്സസ് പോലീസ് പറഞ്ഞു. ജാക്കറ്റ് ധരിച്ച റാമോസിന്റെ പക്കല്‍ കൈത്തോക്കും സെമിഓട്ടോമാറ്റിക് റൈഫിളുമുണ്ടായിരുന്നു. സ്‌കൂളിനു സമീപമെത്തിയപ്പോള്‍ കാര്‍ ഒരു കുഴിയില്‍ വീണു. ഇതോടെ വാഹനം ഉപേക്ഷിച്ച് ആയുധങ്ങളുമായി നടന്ന് സ്‌കൂളിലെത്തുകയുമായിരുന്നു. തുടര്‍ന്ന് ക്ലാസ് മുറികളില്‍ കയറി തലങ്ങും വിലങ്ങും വെടിയുതിര്‍ക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. െലെസന്‍സുള്ള തോക്കുകളായിരുന്നു അക്രമിയുടെ കൈവശമുണ്ടായിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ റാമോസിന്റെ മുത്തശിയെ സാന്‍ അന്റോണിയോയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.അതേസമയം, ആക്രമണത്തിനായി പുറപ്പെടും മുമ്പ് റാമോസ് സമൂഹമാധ്യമത്തിലൂടെ പെണ്‍സുഹൃത്തിനയച്ച സന്ദേശങ്ങളും പുറത്തുവന്നു. തോക്കിന്റെ ചിത്രം പെണ്‍സുഹൃത്തിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്തശേഷമായിരുന്നു ഇരുവരും തമ്മിലുള്ള ആശയവിനിമയം. പ്രാദേശികസമയം രാവിലെ 9.16-നായിരുന്നു റാമോസ് സന്ദേശം അയച്ചത്. എനിക്ക് നിങ്ങളോട് ഒരു രഹസ്യം പറയാനുണ്ടെന്നും താന്‍ ഒരു കാര്യത്തിനായി പോകുന്നു എന്നുമാണ് റാമോസിന്റെ ആദ്യ സന്ദേശം. എന്തിനെക്കുറിച്ചാണ് പറയാനുള്ളതെന്നു പെണ്‍കുട്ടി തിരിച്ചുചോദിച്ചപ്പോള്‍ അത് താന്‍ 11-നു മുമ്പായി പറയാമെന്നായിരുന്നു റാമോസിന്റെ മറുപടി. എന്നാല്‍, സ്‌കൂളിലെ ആക്രമണം നടന്നത് 11.32-നും. അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടായ പ്രകോപനംമൂലമല്ല കരുതിക്കൂട്ടിയുള്ള ആക്രമണമാണ് റാമോസ് സ്‌കൂളില്‍ നടത്തിയതെന്നാണ് പോലീസിന്റെ നിഗമനം.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

