മൂന്നു വർഷം കൊണ്ട് നഗരത്തെ ശുചിത്വ സുന്ദരമാക്കിത്തീർക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ശുചിത്വ നഗരമെന്ന ആശയം മുൻനിർത്തി കോഴിക്കോട് കോർപ്പറേഷൻ നടപ്പിലാക്കുന്ന ശുചിത്വ പെരുമാറ്റചട്ടം ‘അഴക്’ പദ്ധതിയുടെ ഉദ്ഘാടനം ടാഗോർ സെന്റിനറി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിദഗ്ധരുടെ സഹായത്തോടെ തയ്യാറാക്കിയ ശുചിത്വ പെരുമാറ്റച്ചട്ടത്തിലൂടെ മൂന്നു വർഷം കൊണ്ട് നഗരത്തെ ശുചിത്വ സുന്ദരമാക്കിത്തീർക്കുകയാണ് ലക്ഷ്യം.
ചടങ്ങിൽ മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ, തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ എന്നിവർ വിശിഷ്ടാതിഥികളായി. എം.കെ. രാഘവൻ എം.പി മുഖ്യപ്രഭാഷണം നടത്തി.
തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഢി, സബ് കലക്ടർ വി. ചെൽസാസിനി, അസി. കലക്ടർ മുകുന്ദ് ആർ., മറ്റു ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി പദ്ധതി വിശദീകരിച്ചു. ചിത്രകാരനും കാർട്ടൂണിസ്റ്റുമായ ശ്രീനി എടവണ്ണ തയ്യാറാക്കിയ മരത്തിൽ തീർത്ത ശിൽപം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അഴക് പദ്ധതിക്കായി പേരും ലോഗോയും ഡിസൈൻ ചെയ്ത ബിജു നൊച്ചാട്, രഞ്ജിത് ബാലുശേരി എന്നിവർക്ക് ചടങ്ങിൽ പുരസ്കാരം നൽകി.

