തിരുവനന്തപുരം:സർക്കാർ മെഡിക്കൽ കോളേജുകളിലെ അദ്ധ്യാപകർ വീണ്ടും സമരം തുടങ്ങി. ശമ്പള പരിഷ്‌കരണ ഉത്തരവ് നടപ്പാക്കുന്നതിലെ കാലതാമസം ഉൾപ്പടെയുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമരം. വി.ഐ.പി ഡ്യൂട്ടികൾ, ഇ-സഞ്ജീവനി ചുമതലകൾ, മെഡിക്കൽ ബോർഡുകൾ എന്നിവയുമായി 2021 ഡിസംബർ ഒന്നു മുതൽ ഡോക്ടർമാർ നിസഹകരണം ആരംഭിച്ചു.
ഇത് കൂടാതെ രോഗീപരിചരണവുമായി നേരിട്ട് ബന്ധമില്ലാത്ത ആശുപത്രിക്ക് പുറത്തുള്ള എല്ലാ ഔദ്യോഗിക ചുമതലകളും ബഹിഷ്‌കരിക്കുമെന്നും കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. ബിനോയി എസും ,ഡോ.നിർമൽ ഭാസ്കറും അറിയിച്ചു.
ഡിസംബർ മൂന്നിന് പ്രിൻസിപ്പൽ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ ധർണയും പഠനനിഷേധജാഥയും നടത്തും.വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതോടൊപ്പം കാലാനുസൃതമായി സ്വയം പഠനം നടത്തുന്ന അദ്ധ്യാപകർ പ്രതിഷേധസൂചകമായി പഠനം അവസാനിപ്പിച്ച്, പാഠപുസ്‌തകങ്ങൾ പ്രിൻസിപ്പൽമാരെ തിരിച്ചേൽപ്പിക്കും.ഈ മാസം 6 ന് എല്ലാ മെഡിക്കൽ കോളേജ് അദ്ധ്യാപകരും നിരാഹാരം അനുഷ്ഠിച്ചുകൊണ്ട് ഡ്യൂട്ടി നോക്കും.9 ന് മെഡിക്കൽ കോളേജുകൾക്ക് മുമ്പിൽ ‘ഓരോരുത്തരും ഒരു മെഴുകുതിരി നാളം വീതം’ എന്ന പ്രതീകാത്മക സമരം നടത്തും



