കോഴിക്കോട്: നഗരമധ്യത്തിൽ പെൺകുട്ടികളെ ശല്യപ്പെടുത്തിയ അക്രമിയെ പിറകെ പോയി പൂട്ടിട്ട് പ്ലസ് വൺ വിദ്യാർത്ഥിനി ലക്ഷ്മിസജിത്ത് . കോഴിക്കോട് നഗരത്തിലെ റഹ്മാനിയ സ്കൂളിൽ വിദ്യാർഥിനിയായ ലക്ഷ്മി സജിത്താണ് അക്രമിയെ പിടിച്ചുകെട്ടിയത്.
ലക്ഷ്മിയും കൂട്ടുകാരികളും രാവിലെ സ്കൂളിലേക്കു പോകുന്ന വഴി ഒരാൾ ലക്ഷ്മിയുടെ ദേഹത്തു തട്ടുകയുണ്ടായി.ആരെന്നറിയാൻ തിരിഞ്ഞു നോക്കിയപ്പോൾ ഇതേ ആൾ മറ്റൊരു പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിക്കുന്നത് ലക്ഷ്മി കണ്ടു. . പെൺകുട്ടി കുതറി മാറി. ഇതോടെ ലക്ഷ്മി ഓടി പിന്നിലൂടെ അക്രമിയുടെ ഷർട്ടിന്റെ കോളറിൽ പിടിച്ചു നിർത്തി. കുതറി മാറാൻ ശ്രമിച്ചപ്പോൾ കൊടുത്തു, ഒരടി. പിന്നെ കയ്യും കഴുത്തും ചേർത്തു പിടിച്ചു ബഹളം വച്ചു. അപ്പോഴേക്കും ആളുകളും സമീപത്തുണ്ടായിരുന്ന പൊലീസും സ്ഥലത്തെത്തി. മൃഗസംരക്ഷണ വകുപ്പു ജീവനക്കാരനായ വളയം ഭൂമിവാതുക്കൽ കളത്തിൽ ബിജു (31) ആണ് പിടിയിലായത്. ലക്ഷ്മിയുടെ മൊഴി രേഖപ്പെടുത്തി ബിജുവിനെ അറസ്റ്റ് ചെയ്തു.
ജില്ലാ കോടതി ഉദ്യോഗസ്ഥനായ കോട്ടൂളി തായാട്ട് സജിത്തിന്റെയും ഇറിഗേഷൻ വകുപ്പിൽ ഉദ്യോഗസ്ഥയായ നിമ്നയുടെയും മകളാണ് ലക്ഷ്മി. ലക്ഷ്മിക്ക കരാട്ടെ അറിയാമെന്നു പറഞ്ഞിരുന്നെങ്കിലും ഇത്രയ്ക്കു മിടുക്കിയാണെന്നു കൂട്ടുകാരികൾ കരുതിയിരുന്നില്ല. പൂട്ടിട്ടതോടെ കൂട്ടുകാർക്കു കാര്യം വ്യക്തമായി; ഇനി അവരും കരാട്ടെ പഠിക്കാനുള്ള ഒരുക്കത്തിലാണ്.ദേശപോഷിണി സ്പോർട്സ് അക്കാദമിയിലാണ് കരാട്ടെ പഠിക്കുന്നത്.
∙ ‘‘ഇത്തരത്തിൽ പ്രതികരിക്കാൻ എല്ലാ പെൺകുട്ടികൾക്കും കഴിയണം. ലക്ഷ്മിയെ അഭിനന്ദിക്കുന്നു, ലക്ഷ്മിയെപ്പോലെ മനക്കരുത്തു നേടാൻ മക്കളെ രക്ഷിതാക്കൾ സഹായിക്കണം, ആക്രമിക്കാൻ വരുന്നവനെ നേരിടുക തന്നെ വേണം.’’ –കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു.



