റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മുംബൈ: തുടര്‍ച്ചയായ രണ്ടാം വ്യാപാരദിനത്തിലും ഓഹരിവിപണികളില്‍ നഷ്ടം. ദേശീയ ഓഹരി സൂചികയായ നിര്‍ണായകമായ 17,900 പോയിന്റിനു താഴേക്കു പോയപ്പോള്‍ സെന്‍സെക്സ് ക്ലോസ് ചെയ്തത് 60,008.33 പോയിന്റില്‍. വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ട ബി.എസ്.ഇ. സെന്‍സെക്സ് ഇന്നലെ 314.04 പോയിന്റ് ഇടിഞ്ഞു. 100.55 പോയിന്റ് കുറഞ്ഞ് 17,898.65 പോയിന്റിലാണ് നിഫ്റ്റി ഇടപാടുകള്‍ അവസാനിപ്പിച്ചത്.

വ്യാപാരദിനത്തിലുടനീളം ചാഞ്ചാട്ടം തുടര്‍ന്ന സൂചികകളില്‍ ഉച്ചയ്ക്കുശേഷമാണ് വന്‍ തകര്‍ച്ച പ്രകടമായത്. ബാങ്കിങ് ഓഹരികളാണു കടുത്ത വില്‍പ്പന സമ്മര്‍ദത്തിലായത്. രൂപയുമായുള്ള താരതമ്യത്തില്‍ ഡോളര്‍ കുതിപ്പു തുടര്‍ന്നതു വിദേശ നിക്ഷേപകരെ സ്വാധീനിച്ചു. യൂറോപ്യന്‍ വിപണികളിലെ നേരിയ നേട്ടം ഇടപാടുകാരുടെ ആത്മവിശ്വാസം ഉയര്‍ത്തിയില്ല. ഒപ്പം മറ്റ് ഏഷ്യന്‍ വിപണികളിലെ ചാഞ്ചാട്ടം ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുകയും ചെയ്തതോടെ സൂചികകള്‍ നഷ്ടത്തിലേക്കു പതിച്ചു.

ബാങ്കിങ്, റിയല്‍റ്റി ഓഹരികളാണ് തിരിച്ചടിയേറ്റുവാങ്ങിയവയില്‍ മുന്നില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ വമ്പന്‍മാര്‍ക്ക് ഇന്നലെ നഷ്ടദിനമായിരുന്നു. നിഫ്റ്റിയില്‍ എണ്ണ-വാതകം, സ്വകാര്യ ബാങ്കുകള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ഫാര്‍മ, സാമ്പത്തിക സേവന സ്ഥാപനങ്ങള്‍, ബാങ്കിങ് ഓഹരികള്‍ തുടങ്ങിയവയ്ക്ക് 0.7 മുതല്‍ 1.5 ശതമാനംവരെ നഷ്ടമുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *