തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിൽ മമത സർക്കാരിന് തിരിച്ചടി; അന്വേഷണത്തിന് ഉത്തരവിട്ട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമ സംഭവങ്ങളിൽ മമത സർക്കാരിന് തിരിച്ചടി. സംഭവത്തിൽ കൊൽക്കത്ത ഹൈക്കോടതി 19/08/21 വ്യാഴാഴ്ച അന്വേഷണത്തിന് ഉത്തരവിട്ടു.

കൊലപാതകവും സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളും സിബിഐ അന്വേഷിക്കും. മറ്റ് അക്രമസംഭവങ്ങൾ പ്രത്യേക സംഘം അന്വേഷിക്കും. രണ്ട് അന്വേഷണവും ഹൈക്കോടതിയുടെ മേൽനോട്ടത്തിലായിരിക്കും. കൊൽക്കത്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മമത ബാനർജി അറിയിച്ചു.

അക്രമ സംഭവങ്ങൾ അന്വേഷിച്ചതിന് ശേഷം ആറാഴ്ചക്കകം റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് സിബിഐക്ക് നിർദേശം നൽകി. കൊലപാതകവും, സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളുമൊഴികെയുള്ള സംഭവങ്ങൾ അന്വേഷിക്കാൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ സൗമൻ മിത്രയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. കോടതിയുടെ സമ്മതമില്ലാതെ ആർക്കെതിരെയും നടപടി സ്വീകരിക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ ബംഗാളിലെ തെരഞ്ഞെടുപ്പ് ആക്രമണങ്ങളിലെ മനുഷ്യാവകാശ ലംഘനം അന്വേഷിക്കാൻ കോടതി നിർദേശം നൽകിയിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം നടത്തിയെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിലെ ആരോപണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →