ന്യൂ ഡല്‍ഹി : വിവരസാങ്കേതിക നിയമത്തിലെ 66 എ വകുപ്പുചുമത്തി രാജ്യത്ത് ആയിരക്കണക്കിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തതില്‍ സുപ്രീം കോടതി ഞെട്ടല്‍ രേഖപ്പെടുത്തി. 2015ല്‍ റദ്ദാക്കിയ വകുപ്പാണ് 66 എ. അസാധാരണവും ഭയപ്പെടുത്തുന്നതുമാണിതെന്ന് ജസ്റ്റീസുമാരായ ആര്‍.എഫ് നരിമാന്‍, കെഎം ജോസഫ്, ബി.ആര്‍.ഗവായി എന്നിവരുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം തേടി കേന്ദ്രസര്‍ക്കാരിന് നോട്ടീസയച്ചു. പീപ്പിള്‍ യൂണിയന്‍ ഓഫ് സിവില്‍ ലിബര്‍ട്ടീസ് എന്ന സന്നദ്ധസംഘടന നല്‍കിയ ഹര്‍ജിയിലാണ് കോടതി നടപടികള്‍. കേസ് രണ്ടാഴ്‌ചയ്‌ക്കുശേഷം വീണ്ടും പരിഗണിക്കും.
ഇലക്ട്രോണിക്ക് മാദ്ധ്യമങ്ങള്‍ വഴി കുറ്റകരമായതോ സ്‌പര്‍ദ്ധ ഉളവാക്കുന്നതോ ആയ വിവിരങ്ങള്‍ മനഃപൂര്‍വം സൃഷ്ടിച്ച് കൈമാറുന്നത് തടയാനുളള നിയമമാണിത്. ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് 2015ല്‍ സുപ്രീം കോടതി ഈ വകുപ്പ് റദ്ദാക്കിയിരുന്നു. 66 എ റദ്ദാക്കുന്നതിനു മുമ്പ് 229 കേസുകളായിരുന്നു തീര്‍പ്പാക്കാനുണ്ടായിരുന്നത്. അതിന് ശേഷം 1,307 കേസുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്‌തു. ഇതില്‍ 570 എണ്ണത്തില്‍ ഇതുവരെയും തീര്‍പ്പായിച്ചില്ല.
വരുപ്പ് റദ്ദാക്കിയിട്ടും ഇതേകുറ്റം ചുമത്തി കേസുകള്‍ എടുക്കുന്നതായി ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ സഞ്‌ജയ് പരീഖ് കോടതിയില്‍ ചൂണ്ടിക്കാട്ടി. വകുപ്പ് 2015ല്‍ ശ്രേയ സിംഗാള്‍ കേസില്‍ റദ്ദാക്കിയതാണെന്നും ഇപ്പോള്‍ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണെന്നും ജസ്‌റ്റീസ് നരിമാന്‍ ആശ്ചര്യപ്പെട്ടു. സുപ്രീം കോടതി വകുപ്പ റദ്ദാക്കിയെങ്കിലും നിയമപുസ്‌തകത്തില്‍ 66 എ വകുപ്പ ഉണ്ടാകുമെന്നും റദ്ദാക്കിയെന്ന പരാമര്‍ശം അടിക്കുറിപ്പി്‌ല്‍ മാത്രമാണ് ഉണ്ടാവുകയെന്നും അറ്റോര്‍ണി ജനറല്‍. ഏതുകേസിലായാലും പോലീസുകാര്‍ അടുക്കുറിപ്പ് നോക്കില്ലെന്ന് ജസ്‌റ്റീസ് നരിമാന്‍. വകുപ്പുകള്‍ റദ്ദാക്കിയിട്ടുണ്ടെങ്കില്‍ നിയമ പുസ്‌തകങ്ങളില്‍ അതിന് നേരെതന്നെ അക്കാര്യം ബ്രാക്കറ്റില്‍ വ്യക്തമാക്കേണ്ടതാണെന്ന് എജി കെകെ വേണുഗോപാല്‍



