റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യക്കാര്‍ സ്വിസ് ബാങ്കിലിട്ടത് 20,700 കോടി; രണ്ട് വര്‍ഷം കൊണ്ട് മൂന്നിരട്ടി വര്‍ധന

June 18, 2021 - 4:39 pm

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യക്കാരായ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയും സ്വിസ് ബാങ്ക് നിക്ഷേപം 20700 കോടി കവിഞ്ഞെന്ന് റിപ്പോര്‍ട്ട്. പതിമൂന്ന് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിക്ഷേപത്തുകയാണിത്. രണ്ട് വര്‍ഷക്കാലം കൊണ്ട് സ്വിസ് നിക്ഷേപത്തുക മൂന്നിരട്ടിയാകുകയായിരുന്നു.

17/06/21 വ്യാഴാഴ്ച പുറത്തു വന്ന സ്വിറ്റ്‌സര്‍ലന്‍ഡ് സെന്‍ട്രല്‍ ബാങ്കിന്റെ വാര്‍ഷിക കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പണമായി നിക്ഷേപിക്കുന്നതില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും കടപ്പത്രങ്ങള്‍, നിക്ഷേപ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ കണക്കിലെടുക്കുമ്പോഴാണ് ഈ വര്‍ധനവ്.

2019 അവസാനത്തില്‍ 6625 കോടി രൂപയുടെ നിക്ഷേപമാണ് സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടേതായി ഉണ്ടായിരുന്നത്. 2006ല്‍ 6.5 ബില്യണ്‍ സ്വിസ് ഫ്രാങ്കായി ഉയര്‍ന്നു നിന്നിരുന്ന നിക്ഷേപം പിന്നീട് 2011,2013,2017 എന്നീ വര്‍ഷങ്ങളിലൊഴികെ മറ്റെല്ലാ വര്‍ഷങ്ങളിലും ഇടിയുകയായിരുന്നു ചെയ്തിരുന്നത്. 2019 വരെ ഈ പ്രവണത ഇങ്ങനെത്തന്നെ തുടര്‍ന്ന് പോയിരുന്നെന്നാണ് വ്യാഴാഴ്ച നാഷണല്‍ ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്.

2020 അവസാനത്തില്‍ 20706 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യക്കാരുടേതായി സ്വിസ് ബാങ്കിലുണ്ടായിരുന്നത്. ഇതില്‍ 4000 കോടി നേരിട്ടുള്ള നിക്ഷേപവും 3100 കോടി മറ്റ് ബാങ്കുകള്‍ വഴിയുള്ള നിക്ഷേപവും 16.5 കോടി ട്രസ്റ്റുകള്‍ വഴിയുള്ള നിക്ഷേപവും 13500 കോടി രൂപ സെക്യൂരിറ്റികളും മറ്റ് ധനകാര്യ മാര്‍ഗങ്ങളും വഴിയുള്ള നിക്ഷേപവുമായിരുന്നു.

യുകെയാണ് സ്വിസ് ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തില്‍ ഏറ്റവും മുന്നിലുള്ളത്. അമേരിക്ക ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. വെസ്റ്റ് ഇന്‍ഡീസ്, ഫ്രാന്‍സ്, ഹോങ്കോങ്, ജര്‍മ്മനി, സിംഗപ്പൂര്‍, ലക്‌സംബര്ഡഗ്, ബഹാമാസ്, തുടങ്ങിയ രാജ്യങ്ങളാണ് ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്നത്. സ്വിസ് ബാങ്ക് നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യയ്ക്ക് 51-ാം സ്ഥാനമാണുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *