തൃശ്ശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ ചലച്ചിത്ര താരവും തൃശൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കുമെന്ന് സൂചന.
സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ കേസിലെ പരാതിക്കാരനായ ധര്‍മ്മരാജനും സംഘവും എത്തിയെന്നതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയുടെ മൊഴിയെടുക്കാന്‍ അന്വേഷണ സംഘം ആലോചിക്കുന്നത്. ഇതില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിനെകുറിച്ചും അന്വേഷിക്കും. ബിജെപി എ ക്ലാസ് മണ്ഡലമായിരുന്നു തൃശൂര്‍.
നേരത്തെ തൃശൂര്‍ ജില്ലാ സെക്രട്ടറി കെആര്‍ ഹരിയെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഏപ്രില്‍ രണ്ടാം തിയ്യതി ഇത്ര വൈകിയും എന്തിനാണ് നഗരത്തില്‍ തുടര്‍ന്നത് എന്ന ചോദ്യത്തിന് സുരേഷ് ഗോപിയുടെ വാഹന പ്രചാരണത്തിന്റെ റൂട്ട് മാപ്പ് തയ്യാറാക്കുകയായിരുന്നുവെന്നാണ് കെആര്‍ ഹരിയുടെ മൊഴി. ഒപ്പം തൃശൂര്‍ കേന്ദ്രീകരിച്ചാണ് ഗൂഢാലോചന നടന്നതെന്നും അന്വേഷണ സംഘം കരുതുന്നു.
കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെ അന്വേഷണ സംഘം 05/06/21 ശനിയാഴ്ച ചോദ്യം ചെയ്യും. രാവിലെ 10 ന് തൃശൂര്‍ പോലീസ് ക്ലബ്ബില്‍ ഹാജരാകണം എന്ന് നിര്‍ദേശിച്ച് കെ.സുരേന്ദ്രന്റെ സെക്രട്ടറി ദിപിന് അന്വേഷണ സംഘം നോട്ടീസ് നല്‍കി.



