ന്യൂഡൽഹി: ഓക്‌സിജന്‍ നീക്കത്തെ തടസപ്പെടുത്തുന്നത് ആരായാലും തൂക്കിലിടുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മഹാരാജ അഗ്രസെന്‍ ആശുപത്രി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനടെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ പരാമര്‍ശം. ‘ ഓക്‌സിജന്‍ നീക്കത്തെ തടസപ്പെടുത്തുന്നത് ആരായാലും വെറുതെ വിടില്ല.കേന്ദ്രത്തിലേയോ സംസ്ഥനത്തിലേയോ ഏത് ഉദ്യോഗസ്ഥരായാലും ഓക്‌സിജന്‍ നീക്കത്തെ തടസപ്പെടുത്തിയാല്‍ തൂക്കിലിടും’ ജസ്റ്റീസ് മാരായ വിപിന്‍സംഘി, രേഖാപാലി ,എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 480 മെട്രിക്ക് ടണ്‍ ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ ആരോഗ്യ സംവിധാനം തകരുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ഇത്രയും ഓക്‌സിജന്‍ എപ്പോള്‍ എത്തിക്കാനാവുമെന്ന് അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു. ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ടുദിവസമായി നിരവധി പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ ദിവസം ഗംഗാറാം ആശുപത്രിയില്‍ 25 പേരും, 23.4.2021 ല്‍ ജയ്പൂര്‍ ആശുപത്രിയില്‍ 20 പേരും ആണ് ഓക്‌സിജന്‍ ലഭിക്കാതെ മരിച്ചത്.




