ന്യൂഡല്‍ഹി: കൊവിഡ് വാക്സിനുമായി ബന്ധപ്പെട്ട വാക്പോര് തുടരുന്നു. വാക്സിൻ്റെ കാര്യത്തില്‍ മാനദണ്ഡങ്ങള്‍ ഇനിയും ബോധ്യപ്പെടാത്തവര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് പരിശോധിക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. എന്നിട്ടും ബോധ്യമാകാത്തവര്‍ക്ക് വരാനിരിക്കുന്ന അനാരോഗ്യകരമായ മല്‍സരത്തെക്കുറിച്ച് പാടി നടക്കാമെന്നും മുരളീധരന് പോസ്റ്റില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ വെള്ളിയാഴ്ച(23/04/21)ത്തെ പ്രസ്താവനക്കായിരുന്നു മുരളീധരൻ ശനിയാഴ്ച(24/04/21) ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ മറുപടി പറഞ്ഞത്.
‘മെയ് ഒന്നു മുതല്‍ സംസ്ഥാനങ്ങള്‍ക്കുള്ള സൗജന്യ വാക്സിന് ക്വാട്ട നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കേന്ദ്രം ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. വാക്സിന് വിതരണത്തിലെ കാര്യക്ഷമത തന്നെയാണ് അടിസ്ഥാന മാനദണ്ഡം. ഭരണതലത്തിലെ വേഗവും ശരാശരി ഉപയോഗവും വിലയിരുത്തപ്പെടും.
കൊവിഡ് വ്യാപനത്തോതാണ് മറ്റൊരു മാനദണ്ഡം. വാക്സിന് പാഴാക്കുന്നത് പ്രതികൂലഘടകമാവും. ഇവയുടെ അടിസ്ഥാനത്തില്‍ മുന്‍കൂട്ടിത്തന്നെ ഓരോ സംസ്ഥാനങ്ങളെയും അവര്‍ക്ക് എത്ര ഡോസ് ലഭിക്കുമെന്ന് അറിയിക്കുകയും ചെയ്യും.
ഇക്കാര്യങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ആവര്‍ത്തിച്ച് പറഞ്ഞതാണ്.” മുരളീധരൻ പറഞ്ഞു.

