മതപരിവര്‍ത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍: ലംഘിച്ചാല്‍ 10 വര്‍ഷം തടവ്

ഭോപാല്‍: വിവാഹത്തിലൂടെയും മറ്റു മാര്‍ഗങ്ങളിലൂടെയും നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുന്ന ‘മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയന്‍ ബില്‍ 2021’ പാസാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. തിങ്കളാഴ്ച ശബ്ദവോട്ടോടെയാണ് നിയമസഭ ബില്‍ പാസാക്കിയത്.നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭ യോഗത്തില്‍ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നിര്‍ബന്ധിത മതപരിവര്‍ത്തനം ചെയ്യുകയും വിവാഹം കഴിക്കുകയും ചെയ്ത നിരവധി സംഭവങ്ങള്‍ പുറത്ത് വന്നു. അതിനാലാണ് ഇത്തരം ഒരു നിയമം കൊണ്ടുവരുന്നതെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.ആര്‍ക്കെങ്കിലും മതം മാറാന്‍ ആഗ്രഹമുണ്ടെങ്കില്‍ 60 ദിവസം മുന്‍പ് ജില്ലാ ഭരണകൂടത്തിന് അപേക്ഷ നല്‍കണം. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍ എന്നിവരെ മതം മാറ്റുന്നതിനു വിലക്കുണ്ട്. ഇത്തരം കേസുകള്‍ക്ക് 3 മുതല്‍ 5 വര്‍ഷം വരെ തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. കൂട്ട മതംമാറ്റം നടത്തിയാല്‍ 5 മുതല്‍ 10 വര്‍ഷം വരെ തടവും മിനിമം ഒരു ലക്ഷം രൂപ പിഴയുമാണു ശിക്ഷ.

Share
അഭിപ്രായം എഴുതാം