റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സന്തോഷ് ഈപ്പനെ അറിയില്ലെന്നും കസ്റ്റംസ് നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വിനോദിനി ബാലകൃഷ്ണൻ, വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പൻ

March 6, 2021 - 3:42 pm

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് 10/03/21 ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് തനിക്ക് നോട്ടീസ് അയച്ചിട്ടില്ലെന്ന് സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. സന്തോഷ് ഈപ്പനെ തനിക്കറിയില്ലെന്നും ഒരു ഐ ഫോണും തനിക്ക് ലഭിച്ചിട്ടില്ലെന്നും വിനോദിനി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിലൂടെയയായിരുന്നു വിനോദിനിയുടെ പ്രതികരണം. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കസ്റ്റംസ് വിനോദിനിയ്ക്ക് നോട്ടീസ് അയച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ ആരോപണങ്ങളെയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോള്‍ വിനോദിനി രംഗത്തെത്തിയിരിക്കുന്നത്.

അതേ സമയം വിനോദിനിയെ അറിയില്ലെന്ന് സന്തോഷ് ഈപ്പനും പറഞ്ഞു. സ്വപ്ന സുരേഷിനാണ് ഫോൺ നൽകിയതെന്നും സന്തോഷ് ഈപ്പൻ പ്രതികരിച്ചു. സ്വപ്ന ആർക്ക് നൽകിയെന്ന് അറിയില്ല. കോടിയേരി ബാലകൃഷ്ണനെ നേരിട്ട് കണ്ടിട്ടില്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു. എന്നാൽ, യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വപ്‌ന സുരേഷിന് നല്‍കാനായി വാങ്ങിയ അഞ്ച് ഐ ഫോണുകളില്‍ ഒന്ന് വിനോദിനി ഉപയോഗിച്ചിരുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് വിനോദിനിയ്ക്ക് നോട്ടീസ് അയച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

1.13 ലക്ഷം രൂപ വിലവരുന്ന ഐ ഫോണ്‍ വിനോദിനി ഉപയോഗിച്ചതായാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. സന്തോഷ് ഈപ്പന്‍ വാങ്ങിയതില്‍ ഏറ്റവും വില കൂടിയ ഫോണാണ് ഇതെന്നാണ് റിപ്പോര്‍ട്ട് .

സ്വര്‍ണ്ണക്കടത്ത് കേസ് വിവാദമാകുന്നതുവരെ ഈ ഫോണില്‍ ഒരു സിം കാര്‍ഡിട്ട് ഫോണ്‍ ഉപയോഗിച്ചതായും കസ്റ്റംസ് കണ്ടെത്തുന്നു. ഐഎംഇഎ നമ്പര്‍ പരിശോധിച്ച് സിം കാര്‍ഡും കസ്റ്റംസ് കണ്ടെടുത്തതായി വിവരമുണ്ട്. കോണ്‍സല്‍ ജനറലിന് നല്‍കിയെന്ന് പറയപ്പെടുന്ന ഫോണ്‍ എങ്ങനെ വിനോദിനിയുടെ കൈവശമെത്തിയെന്ന് വരും ദിവസങ്ങളില്‍ കസ്റ്റംസ് വിശദമായി അന്വേഷിക്കും.

ഡോളര്‍കടത്തിലും സ്വര്‍ണ്ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്‌നയ്ക്ക് കൈക്കൂലിയായാണ് ഈ ഐ ഫോണുകള്‍ സന്തോഷ് ഈപ്പന്‍ വാങ്ങിനല്‍കിയതെന്ന പേരില്‍ വിവാദമുണ്ടായിരുന്നു. ഇത് അന്നത്തെ സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ പക്കലെത്തി എന്നത് സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതിരോധത്തിലാക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *