കണ്ണൂര്‍: 2020 ലെ ക്രിസ്മസ് പുതുവത്സര ബമ്പര്‍ ലോട്ടറിയായ 12 കോടിയുടെ ഒന്നാംസമ്മാനം നേടി കോടീശ്വരനായ ആളാണ് കണ്ണൂര്‍ മാലൂരിലെ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കുറിച്യ കോളനിയിലെ പൊരുന്ന രാജൻ. എന്നാൽ കോടീശ്വരനായിട്ടും പഴയ ടാപ്പിങ് ജോലി തുടരുകയാണ് രാജൻ.
ലോട്ടറി അടിച്ച പണത്തിൽ നിന്നും വലിയൊരു തുക ഉപയോഗിച്ച് തൻ്റെ വീടിന് സമീപത്തുണ്ടായിരുന്ന ഓലമറച്ച മുത്തപ്പന്‍ മടപ്പുര വലിയ ക്ഷേത്രമാക്കി മാറ്റുകയാണ് അദ്ദേഹം. പുരളിമല കൈതച്ചാല്‍ നിത്യചൈതന്യ മുത്തപ്പന്‍ സ്ഥാനത്ത്, പണിയുന്ന ക്ഷേത്രത്തിന്റെ കട്ടിളവെപ്പ് കഴിഞ്ഞദിവസം നടന്നു.
എല്ലാം ദൈവകൃപയല്ലേ എന്നാണ് രാജന്‍ പറയുന്നത്. അതുകൊണ്ട് ആദ്യത്തെ ആഗ്രഹം ക്ഷേത്രം തന്നെ. വായ്പ എടുത്തത് തിരിച്ചടക്കാൻ കഴിയാതെ ജപ്തി നോട്ടീസ് വരെയെത്തിയപ്പോഴാണ് ദൈവം ലോട്ടറി നൽകി അനുഗ്രഹിച്ചത്. കൂത്തുപറമ്പിലെ പയ്യന്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് ടിക്കറ്റ് വാങ്ങിയത്.
ജപ്തി നോട്ടീസിനൊപ്പം മടക്കി കീശയിലിട്ട ആ ടിക്കറ്റിനായിരുന്നു 12 കോടിയുടെ ഒന്നാംസമ്മാനം. ലോട്ടറി അടിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് രാജൻ പറയുന്നു.
12 കോടിയില്‍ നികുതിയൊക്കെ കഴിച്ച് ഏഴുകോടിയും 56 ലക്ഷവും ആണ് രാജന് ലഭിച്ചത്. ക്ഷേത്രത്തിനൊപ്പം പുതിയ വീടെന്ന സ്വപ്നവും സാക്ഷാത്ക്കരിക്കുകയാണ് രാജൻ.
ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണ് രാജന്റെ കുടുംബം.
മൂത്ത മകള്‍ ആതിര വിവാഹിതയാണ്. മകന്‍ രിഗില്‍ അച്ഛനെ ടാപ്പിങ് ജോലിയില്‍ സഹായിക്കുകയും സ്ഥലങ്ങൾ നോക്കി നടത്തുകയും ചെയ്യുന്നു. ഇളയ മകള്‍ ബി.എ. ഇക്കണോമിക്സ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.



