തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായിട്ടില്ലെന്ന് രാഷ്ട്രീയകാര്യ സമിതിയില്‍ വാദിച്ച നേതൃത്വത്തിനെതിരെ ആരോപണശരങ്ങളുമായി കെപിസിസി അംഗങ്ങള്‍. കണക്ക് നിരത്തി തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാനീാവില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. കെ.സുധാകരനും പിജെ കുര്യനും നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചു. തെരഞ്ഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാനായി ജനുവരിയില്‍ രണ്ടുദിവസത്തെ യോഗം ചേരാനും തീരുാനിച്ചു.
യോഗത്തിന് മുമ്പ് പരസ്പര കൂടിയാലോചന കഴിഞ്ഞെത്തിയ നേതാക്കള്‍ തിരിച്ചടിയായില്ലെന്ന കണക്കുകള്‍ നിരത്തി പറഞ്ഞുനോക്കി. എന്നാല്‍ അദ്ധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്റെയും രമേശ് ചെന്നിത്തലയുടേയും വാദങ്ങള്‍ അംഗങ്ങള്‍ തളളി. 2015ലെ കണക്ക് നിരത്തി പരാജയം മറച്ചുവയ്ക്കാനാവില്ലെന്ന് അംഗങ്ങള്‍ തുറന്നടിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നടത്തിയ നീക്കുപോക്കിനെ ചൊല്ലി നേതാക്കന്മാര്‍ക്കിടയില്‍ ഉണ്ടായ തര്‍ക്കം അപകടമുണ്ടാക്കി. ഇത് തടയേണ്ട നേതൃത്വം തന്നെ മറ്റൊരഭിപ്രായവുമായി വന്ന് കൂടുതല്‍ അവ്യക്തത സൃഷ്ടിച്ചെന്നും സുധാകരന്‍ പറഞ്ഞു. താഴെ തട്ടില്‍ മുതല്‍ അഴിച്ചുപണിവേണമെന്നും പ്രവര്‍ത്തിക്കാത്ത മുവന്‍ പേരേയും ഒഴിവാക്കണമെന്നും സുധാകരന്‍ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിലുടനീളം നടന്നത് ഗ്രൂപ്പ് കളിയാണെന്ന് പിജെ കുര്യന്‍ പറങഞ്ഞു. പാവപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രചരണത്തിന് പണം നല്‍കാന്‍ കെപിസിസിക്ക് കഴിഞ്ഞില്ലെന്നും കുര്യന്‍ പറഞ്ഞു.
ജോസ് കെ മാണി വിഷയം കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്തിരുന്നില്ലെന്നും രാജ്യസഭാ സീറ്റ നല്‍കിയപ്പോള്‍ പോലും രാഷ്ട്രീയ കാര്യ സമിതിയില്‍ ആലോചിച്ചില്ലെന്നും പിസി ചാക്കോ പറഞ്ഞു. കൂടിയാലോചനകള്‍ കൂട്ടണമന്നായിരുന്നു കെ.മുരളീധരന്റെ ആവശ്യം. കെ മുരളീധരന്റെ ആവശ്യം പിണറായിയുടേത് പോലെ ആയിപ്പോയെന്ന് എംഎം ഹസന്‍ യോഗത്തില്‍ പറഞ്ഞു. തോറ്റെന്ന് പറയാനെങ്കിലും നേതാക്കള്‍ തയ്യാറാകണമെന്ന് വിഡി സതീശന്‍ ആവശ്യപ്പെട്ടു.
തോല്‍വിയുടെ ആഘാതം പഠിക്കാന്‍ രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന വിശാലമായ യോഗം ചേരാന്‍ തീരുമാനിച്ചു. ജില്ലയുടെ ചുമതലയുളള ജനറല്‍ സെക്രട്ടറിമാരില്‍ നിന്നും ശനിയാഴ്ച റിപ്പോര്‍ട്ട് തേടും. 140 നിയോജക മണ്ഡലങ്ങളിലും കെപിസിസി ഭാരവാഹികള്‍ക്ക് ചുമതല നല്‍കാനും തീരുമാനിച്ചു.




