ഹൂസ്റ്റണ്‍: മലയാളികൾക്ക് അഭിമാനമായി ടെക്സസിലെ മിസോറി സിറ്റി മേയറായി കോട്ടയം സ്വദേശി റോബിന് ഇലക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. ഒരു ഇന്ത്യക്കാരന് ആദ്യമായാണ് ഈ സ്ഥാനത്ത് എത്തുന്നത്. സിറ്റി കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഏഷ്യന്‍ വംശജനാണ് റോബിന്.
റോബിന് ഇലക്കാട് 5622 വോട്ടുകള്‍ നേടിയപ്പോള്‍ (52.51 ശതമാനം) എതിരാളി യോ ലാന്‍ഡാ ഫോര്‍ഡിന് 5085 (47.49 ശതമാനം) വോട്ടുകളാണ് ലഭിച്ചത്. 537 വോട്ടുകള്‍ക്കാണ് റോബിന് വിജയിച്ചത്. മൂന്നുവട്ടം സിറ്റി കൗണ്‍സില്‍ അംഗവും ഒരുതവണ ഡെപ്യൂട്ടി മേയറുമായി അനുഭവ പരിചയമുള്ള റോബിന് മേയർ സ്ഥാനത്തേക്ക് എത്തുമ്പോൾ മലയാളികൾ ഏറെ പ്രതീക്ഷയിലാണ്.
2020 നവംബര്‍ മൂന്നിനാണ് തെരഞ്ഞെടുപ്പ് നടന്നത്. റോബിന് ഉള്‍പ്പെടെ മൂന്നുസ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നുവെങ്കിലും ആര്‍ക്കും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ട് നേടാന്‍ കഴിഞ്ഞില്ല. തുടർന്ന് റണ്‍ ഓഫിലൂടെയാണ് മേയറെ തിരഞ്ഞെടുത്തത്. മിസോറി സിറ്റി ഭരണഘടന പ്രകാരം വിജയിക്കാന്‍ 51 ശതമാനത്തിനു മുകളില്‍ വോട്ടു ലഭിച്ചിരിക്കണം. ഇതനുസരിച്ചാണ് ഇവിടെ വീണ്ടും തെരഞ്ഞെടുപ്പു നടന്നത്. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും തുല്യശക്തികളായ ഇവിടെ പാര്‍ട്ടി അടിസ്ഥാനത്തില്‍ അല്ല മേയര്‍ തെരഞ്ഞെടുപ്പ് നടന്നത് .
തന്നെ പിന്തുണച്ച എല്ലാവരോടും പ്രത്യേകിച്ച് ഇവിടത്തെ മലയാളി സമൂഹത്തോടു നന്ദി പറയുന്നതായി റോബിന് ഇലക്കാട്ട് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പ്രതികരിച്ചു. മലയാളികള്‍ റോബിനെ പിന്തുണച്ചതാണ് അദ്ദേഹത്തിന് വിജയം നേടാനായത്. ആകെയുള്ള ഒരുലക്ഷം വോട്ടര്‍മാരില്‍ 18 ശതമാനവും മലയാളികള്‍ ഉള്ള സിറ്റികൂടിയാണ് മിസോറി.
2009 ലാണ് റോബിൻ ഇലക്കാട്ട് ആദ്യമായി സിറ്റി കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് 2011ലും 2013 ലും കൗണ്‍സില്‍ അംഗമായിരുന്ന റോബിന് ഇലക്കാട്ട് 2015 ല്‍ രാഷ്ടീയം ഉപേക്ഷിച്ച് ബിസിനസിൽ ശ്രദ്ധിക്കുകയായിരുന്നു.
കോട്ടയം ജില്ലയില്‍ കറുമുള്ളൂര്‍ ഇലയ്ക്കാട്ട് ഫിലിപ്പിന്റെയും ഏലിയാമ്മയുടെയും മകനാണ് റോബിന് ഇലക്കാട്ട്. വെളിയനാട് ചെമ്മഴക്കാട് കുടുംബാംഗവും ഫിസിഷ്യന്‍ അസിസ്റ്റന്റുമായ ടീന ആണ് ഭാര്യ. ലിയ, കേറ്റ്ലിന് എന്നിവരാണ് മക്കള്‍.



