തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപന സാധ്യതയെന്ന് ആരോഗ്യ വകുപ്പ്. നിലവില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രോഗവ്യാപനം ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടാകുമെന്നാണ് ആരോഗ്യവകുപ്പ് കരുതുന്നത്.
സാഹചര്യം പരിഗണിച്ച് കൂടുതല്‍ സി.എഫ്.എല്‍.ടിസികള്‍ ഒരുക്കും. തിരുവനന്തപുരം ജില്ലയില്‍ 11 പുതിയ സി.എഫ്.എല്‍.ടിസികള്‍ കൂടി തുറക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. ആവശ്യമെങ്കില്‍ സി.എഫ്.എല്‍.ടിസികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. 1,380 ബെഡ്ഡുകൾ ക്രമീകരിക്കുന്ന വിധമാണ് ഇവ ഒരുക്കുക. കൂടാതെ വിദ്യാലയങ്ങളില്‍ സജ്ജീകരിച്ചിരുന്ന കോവിഡ് ഫസ്റ്റ് ലൈൻ, സെക്കൻഡ് ലൈൻ ട്രീറ്റ്മെന്‍റ് കേന്ദ്രങ്ങളും ഇൻസ്റ്റിറ്റിറ്റ്യൂഷണൽ ക്വാറന്‍റൈ സെന്‍ററുകളും മാറ്റി സ്ഥാപിക്കാനും നടപടി ആരംഭിച്ചു.
ഓണം ക്ലസ്റ്റര്‍ പോലെ തെരഞ്ഞെടുപ്പ് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതല്‍ മുൻകരുതലുകൾ എടുക്കും. വോട്ടെടുപ്പ് ദിവസത്തിലും പരസ്യ പ്രചരണത്തിന്‍റെ അവസാന ദിനത്തിലും കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കപ്പെട്ടത് ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്.
രോഗികളുടെ എണ്ണം കുറഞ്ഞതോടെ ജില്ലയിലെ സി.എഫ്.എൽ.ടി.സികളിൽ 70 ശതമാനത്തോളം ബെഡ്ഡുകൾ നിലവിൽ ഒഴിവുണ്ട്. ഇവയെല്ലാം ചികിത്സയ്ക്ക് ആവശ്യമായ രീതിയിൽ ക്രമീകരിക്കും.

