തൃശൂർ : തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ മോക്പോൾ നടന്നു.അയ്യന്തോൾ നെസ്റ്റ് വനിതാ ഹോസ്റ്റലിൽ ജില്ലയിലെ കോർപ്പറേഷനിലേക്കും മുനിസിപ്പാലിറ്റികളിലേക്കുമുള്ള സിങ്കിൾ പോസ്റ്റ് വോട്ടിംഗ് യന്ത്രങ്ങളുടെ അവസാനഘട്ട പരിശോധനയാണ് മോക്പോളിലൂടെ നടന്നത്.
വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യക്ഷമത ഉറപ്പ് വരുത്തുന്നതിനാണ് ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം മോക്ക് പോൾ നടത്തുന്നത്. രണ്ട് തവണകളായി നടത്തിയ മോക് പോളിൽ ആകെ 14 കൺട്രോൾ യൂണിറ്റുകളും 14 ബാലറ്റ് യൂണിറ്റുകളുമാണ് ഉപയോഗിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പൊതുജനങ്ങളും മോക്പോളിൽ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ ഒരു ശതമാനമാണ് മോക്പോൾ നടത്തുന്നതിന് ഉപയോഗിച്ചത്. മോക്പോളിൽ ഓരോ മെഷീനിലും 51 വോട്ടുകൾ വീതമാണ് രേഖപ്പെടുത്തിയത്. കോർപ്പറേഷനിലും മുനിസിപ്പാലിറ്റികളിലും തെരഞ്ഞെടുപ്പിന് 700 വീതം കൺട്രോൾ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളുമാണ് അനുവദിച്ചിരിക്കുന്നത്. യന്ത്രത്തിന് തകരാറ് സംഭവിക്കുന്ന സമയങ്ങളിൽ ഉപയോഗിക്കുന്നതിനായി 700 കൺട്രോൾ യൂണിറ്റുകൾ റിസർവായും അനുവദിച്ചിട്ടുണ്ട്.
മോക്പോൾ ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ഹൈദരാബാദിൽ നിന്നും ബംഗളൂരുവിൽ നിന്നുമുള്ള ഏഴ് ടെക്നിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിലായിരുന്നു മോക്പോൾ നടന്നത്.
നോഡൽ ഓഫീസറായ സീനിയർ സൂപ്രണ്ട് അയൂബ് ഖാൻ, ഡെപ്യൂട്ടി തഹസിൽദാർ എംഎ തോമസ് എന്നിവർ മോക്പോളിന് മേൽനോട്ടം വഹിച്ചു.



