ശ്രീനഗർ: സ്നേഹപൂർവം സായുധനായ ഒരു തീവ്രവാദിയെ കീഴടക്കുന്ന വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ സൈന്യം .
ജമ്മു കശ്മീരിലെ തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിന്റെ വീഡിയോയാണ് ഇന്ത്യൻ സൈന്യം 16/10/20 വെള്ളിയാഴ്ച പുറത്തുവിട്ടത്. കാട്ടിലൊളിച്ചിരുന്ന തീവ്രവാദിയായ യുവാവിനെ സൗഹാർദപൂർവം അഭിസംബോധന ചെയ്യുകയും കീഴടങ്ങാൻ ആവശ്യപ്പെടുകയുമായിരുന്നു സൈന്യം.
“ജഹാംഗീർ, നിങ്ങളുടെ ആയുധങ്ങൾ ഉപേക്ഷിച്ച് കീഴടങ്ങാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഒളിച്ചിരിക്കുന്ന സ്ഥലം ഞങ്ങൾ വളഞ്ഞിരിക്കുകയാണ്. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു, ” ഒരു കരസേനാ ഉദ്യോഗസ്ഥൻ ഒളിഞ്ഞിരിക്കുന്ന തീവ്രവാദിയോട് പറയുന്നു. മൂന്നു തവണ ഇങ്ങനെ പറയുന്നത് വീഡിയോയിൽ കാണാം.
“ദൈവത്തിനുവേണ്ടി, നിങ്ങളുടെ കുടുംബത്തിനുവേണ്ടി കീഴടങ്ങുക,” പട്ടാളക്കാരൻ പറഞ്ഞു. ആരും വെടിയുതിർക്കുകയില്ല എന്ന് സൈനികർ പറയുന്നതും കേൾക്കാം.
മറ്റാരെങ്കിലും ഉണ്ടോ? എന്തെങ്കിലും ആയുധമുണ്ടോ? എന്നും സൈനികർ ചോദിക്കുന്നുണ്ട്. തുടർന്ന് ഒരു ബർമുഡ മാത്രം ധരിച്ച് തോക്കും ഉപേക്ഷിച്ച് തീവ്രവാദിയായ യുവാവ് സൈനികർക്കരികിലേക്ക് നടന്നു വരുന്നു.
“അവന് കുടിക്കാൻ അൽപം വെള്ളം കൊടുക്കുക.” എന്നും സൈനികർ പറയുന്നത് കേൾക്കാം.
മറ്റൊരു വീഡിയോയിൽ, മകനെ രക്ഷിച്ചതിന് തലകുനിച്ച് നന്ദി പറയുന്ന ജഹാംഗീറിന്റെ പിതാവിനെയും കാണിക്കുന്നുണ്ട്. “ അവന്റെ മുൻകാല തെറ്റുകൾ എല്ലാം മാപ്പാക്കപ്പെടും, പക്ഷേ, അവനെ വീണ്ടും തീവ്രവാദികളോടൊപ്പം പോകാൻ അനുവദിക്കരുത്” എന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ പിതാവിനോട് പറയുന്നതും വീഡിയോയിൽ കാണാം.
ഒരു കടയിൽ ജോലി നോക്കിയിരുന്ന 31 കാരനായ ജഹാംഗീർ ഭട്ടിനെ ഒക്ടോബർ 13 നാണ് കാണാതായത്. മകനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കുടുംബം.

