കോഴിക്കോട്: വിജിലന്‍സ് വന്‍തുക പിഴയിട്ടതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലൈവില്‍ വന്ന് ആത്മഹത്യ ചെയ്യുമെന്ന് വ്യക്തമാക്കി എലിവിഷം കഴിച്ച യുവാവ് ചികിത്സയിൽ.
കോഴിക്കോട് നെല്ലിക്കാപറമ്പ് സ്വദേശി മുഹമ്മദ് ഇര്‍ഷാദാണ് 9-10-2020 വെള്ളിയാഴ്ച രാത്രി ആത്മഹത്യക്ക് ശ്രമിച്ചത്. ആത്മഹത്യാ ഭീഷണി ശ്രദ്ധയിൽ പെട്ട സുഹൃത്തുക്കൾ നടത്തിയ തിരച്ചിലിൽ യുവാവിനെ കണ്ടെത്തി കോഴിക്കോട് കെ.എം.സി.ടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മുക്കം കാരശ്ശേരി റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നുമാണ് സുഹൃത്തുക്കൾ ഇര്‍ഷാദിനെ കണ്ടെത്തിയത്. 9-10-2020 വെള്ളിയാഴ്ചയാണ് വിജിലന്‍സ് സംഘം വാഹനം പിടിച്ചത്. ക്വാറികളില്‍ നടത്തിയ ഓപ്പറേഷന്‍ സ്റ്റോണ്‍ വാളിന്‍റെ ഭാഗമായിരുന്നു വിജിലന്‍സ് പിഴയിട്ടത്.
വിജിലൻസ് 50,000 രൂപയാണ് ഇര്‍ഷാദിന് പിഴയിട്ടത്. എട്ടര ടണ്‍ ലോഡ് വാഹനത്തിലുണ്ട് എന്ന് പറഞ്ഞാണ് വിജിലന്‍സ് സംഘം പിഴയിട്ടത്. എന്നാല്‍ അതിനെക്കാള്‍ കൂടുതല്‍ ലോഡ് കയറ്റാനുള്ള അനുമതി തന്‍റെ ആര്‍.സി ബുക്കില്‍ ഉണ്ട് എന്നും ഇർഷാദ് വ്യക്തമാക്കിയിരുന്നു.
ആളുകളുടെ ആവശ്യത്തിനനുസരിച്ച് ക്വാറികളില്‍ നിന്നും സ്വന്തം നിലയില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്ന ഒരു തെഴിലാളിയാണ് ഇർഷാദ്.
ആറുമാസമായി വാഹനം ഓടാതെ കിടക്കുകയായിരുന്നുവെന്നും ഇന്നലെയാണ് വാഹനം ഓടിത്തുടങ്ങിയതെന്നും ഇർഷാദ് ഫേസ് ബുക്ക് ലൈവില്‍ പറയുന്നു.
തൻ്റെ മുമ്പിൽ മറ്റു വഴികളില്ലെന്നും ആത്മഹത്യ ചെയ്യുകയാണെന്നും ഇർഷാദ് പറഞ്ഞു. തനിക്കെന്ത് സംഭവിച്ചാലും അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സര്‍ക്കാരിനും ഇതുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്കുമാണെന്നും പറഞ്ഞ് കയ്യില്‍ കരുതിയിരുന്ന എലിവിഷം കഴിക്കുകയായിരുന്നു.

