ത്രിപുര: മുളക്കാടുകള്‍ക്ക് പ്രശസ്തമായ ത്രിപുര പരമ്പരാഗത ഭക്ഷ്യവസ്തുക്കളുമായി വിപണിയിലേക്ക്. മുള മിഠായിയും കുപ്പിയുമായി എത്തിയ സംസ്ഥാനം ഇത്തവണ അവതരിപ്പിക്കുന്നത് മുളയരിയാണ്. വളരെ ചെലവ് കുറഞ്ഞതുംവിപണിയില്‍ ലാഭം തരുന്നതും ധാരാളമായി ഉപയോഗിക്കാന്‍ പറ്റുന്നതുമാണ് ഈ അരി എന്നാണ് ത്രിപുര മുഖ്യമന്തി ബിപ്ലബ് കുമാര്‍ ദേബ് പറയുന്നത്.ത്രിപുരയില്‍ 21 ഇനത്തില്‍ പെട്ട മുളകളുണ്ട്. 3,246 സ്ക്വയര്‍ കിലോമീറ്റര്‍ സ്ഥലത്താണ് മുളംകാടുകള്‍ വളര്‍ത്തുന്നത്. 15,000 ഹെക്ടര്‍ സ്ഥലത്തേയ്ക്ക് ഇത് വ്യാപിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.ഔഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാര്‍ എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. അവയുടെ ഉല്‍പ്പാദനവും വിതരണവും സംസ്ഥാനത്തെ കാര്‍ഷിക സംരംഭങ്ങളുടെ വളര്‍ച്ചക്ക് സഹായകരമാകും എന്ന പ്രതീക്ഷയിലാണ് മുഖ്യമന്ത്രി.
ഭൂമിയില്‍ എല്ലായിടത്തുംകൂടി ഏകദേശം 14 ദശലക്ഷം ഹെക്ടറോളം സ്ഥലത്ത് മുളകള്‍ ഉണ്ട്. അവയില്‍ ഏറ്റവും കൂടുതല്‍ ഇനങ്ങളുള്ളത് തെക്കേ അമേരിക്കയിലും കിഴക്കന്‍ ഏഷ്യയിലുമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ മുള ഉല്‍പ്പാദിപ്പിക്കുന്നത് ചൈനയിലാണ്. അവിടുത്തെ മുളങ്കാടുകളില്‍നിന്ന് 50 ലക്ഷത്തോളം ടണ്‍ മുളകളാണ് ഒരുവര്‍ഷം ലഭിക്കുന്നത്. 26 തരത്തില്‍പ്പെടുന്ന മുന്നൂറോളം വര്‍ഗങ്ങള്‍ ചൈനയിലുണ്ട്. മുളകൊണ്ടുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തിലും ചൈനയാണ് മുന്നില്‍. ഉല്‍പ്പാദനത്തില്‍ രണ്ടാം സ്ഥാനത്തു നില്ക്കുന്ന ഇന്ത്യയും മുളസമ്പത്തുള്ള രാജ്യങ്ങളുടെ പട്ടികയിലാണ്. ഇന്ത്യയില്‍ ബാംബുസ വിഭാഗത്തില്‍പ്പെട്ട മുളകളാണ് കൂടുതലുള്ളത്. തൊട്ടുതാഴെ ഡെന്‍ഡ്രോകലാമസ് മുളകളാണ്. ഒരുവര്‍ഷം ഇന്ത്യയിലെ മുളങ്കാടുകളില്‍നിന്ന് 32 ലക്ഷത്തിലേറെ മെട്രിക് ടണ്‍ മുളയാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തു നില്ക്കുന്ന ജപ്പാനില്‍ തണ്ടുകള്‍ക്കും കൂമ്പുകള്ക്കും 13 തരം മുളകള്‍ വെവ്വേറെ കൃഷിചെയ്യുന്നു. തായ്ലന്ഡ്, ബംഗ്ലാദേശ്, വിയ്ത്നാം, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, നേപ്പാള്‍, മലേഷ്യ, സിംഗപ്പുര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെല്ലാം മുളകള്‍ വ്യാപകമായി കൃഷിചെയ്യുന്നുണ്ട്.

