ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി ചരക്കുസേവന നികുതിക്കു മേൽ കനത്ത ആഘാതമേൽപ്പിച്ചുവെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. 2021 സാമ്പത്തിക വർഷത്തേക്കുള്ളതിൽ 2.35 ലക്ഷം കോടി രൂപയുടെ കുറവുണ്ടായതായും ജിഎസ്ടി കൗണ്‍സിൽ യോഗത്തിനുശേഷം മന്ത്രി പറഞ്ഞു. പ്രതിസന്ധി കുറയ്ക്കാൻ ഉത്പന്നങ്ങളുടെ നികുതിനിരക്ക് കൂട്ടാനാവില്ല. കോവിഡ് പ്രതിസന്ധിക്കിടെ നികുതി കൂട്ടുന്നത് ജനങ്ങൾക്കു കനത്ത ഭാരമാകും എന്ന അഭിപ്രായമാണ് ജി.എസ്.ടി കൗൺസിൽ മുന്നോട്ടുവെച്ചത്. ഇതിനോട് കേന്ദ്രവും സംസ്ഥാനങ്ങളും യോജിച്ചു.
കോവിഡ് പ്രതിസന്ധിമൂലമുണ്ടായ കനത്ത നഷ്ടം പരിഹരിക്കാൻ ജിഎസ്ടി നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്നതിനിടെയാണ് വ്യാഴാഴ്ച (ആഗസ്റ്റ് 27) ജിഎസ്ടി കൗണ്‍സിൽ യോഗം ചേർന്നത്.
2020 സാമ്പത്തികവർഷത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് 1.65 ലക്ഷം കോടി രൂപ ജിഎസ്ടി നഷ്ടപരിഹാരമായി നൽകിയിരുന്നു. മാർച്ചിൽ 13,806 കോടിയും നൽകി. ജിഎസ് ടി നഷ്ടപരിഹാരത്തിനുള്ള സെസ് 95,444 കോടി രൂപ മാത്രമായിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതിനിടെ, റിസർവ് ബാങ്കിൽനിന്ന് വായ്പയെടുത്ത് സംസ്ഥാനങ്ങൾക്കു നല്‍കാമെന്നതുള്‍പ്പെടെയുള്ള പ്രശ്നം പരിഹരിക്കാമെന്നാണ് കേന്ദ്ര നിർദേശം. റിസർവ് ബാങ്കിൽനിന്ന് അടിയന്തര സഹായമോ അല്ലെങ്കിൽ ഇപ്പോൾ ലഭിക്കാനുള്ള 95,444 കോടി രൂപ മിതമായ പലിശ നിരക്കിൽ വായ്പയായോ ലഭ്യമാക്കാൻ കഴിയും. ഇക്കാര്യത്തിൽ ഏഴു ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾ കേന്ദ്രസർക്കാരിനെ തീരുമാനം അറിയിക്കണമെന്നും നിർദേശിച്ചു.




