തിരുവനന്തപുരം : പബ്ലിക് റിലേഷൻസ് കമ്പനികളുടെ സഹായത്തോടുകൂടി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിച്ഛായ വർധിപ്പിക്കാൻ ശ്രമിക്കുകയാണ് എന്ന പ്രതിപക്ഷ ആരോപണത്തിന് പരോക്ഷമായി മുഖ്യമന്ത്രി മറുപടി പറഞ്ഞു.
സംസ്ഥാനത്തെ കൊറോണ വ്യാപനത്തിന്റെ സ്ഥിതിയെക്കുറിച്ച് വിശദീകരിക്കുന്നതിന് നടത്തിയ പത്രസമ്മേളനത്തിലാണ് ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി പ്രതിപാദിച്ചത്.
” നിങ്ങള്‍ കുറച്ച് കാലമായല്ലോ ഈ കൈലും കുത്തി നടക്കുന്നത്. ഇപ്പോള്‍ പുതിയതായി വന്നതല്ലല്ലോ. ഞാനും കുറച്ചു കാലമായില്ലേ ഈ കൈലും കുത്തി ഇവിടെ നില്‍ക്കുന്നു,” എന്ന് മുഖ്യമന്ത്രി പറഞ്ഞു.
“നമ്മള്‍ തമ്മില്‍ ആദ്യമായല്ലല്ലോ കാണുന്നത്. കുറെക്കാലമായി കണ്ടു കൊണ്ടിരിക്കുന്നുണ്ടല്ലോ. നമ്മള്‍ തമ്മില്‍ എങ്ങനെയാണ് സംസാരിക്കേണ്ടത് എന്നതിന് മറ്റാരുടെയെങ്കിലും ഉപദേശം തേടി മറുപടി പറയുക എന്ന ശീലമാണ് എനിക്കുള്ളതെന്ന് സാമാന്യ ബുദ്ധിയുമുള്ള ആരും പറയില്ല.”
“ഇപ്പോള്‍ നിങ്ങള്‍ ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ലേ? എന്നാല്‍ ഞാന്‍ ആ പി.ആര്‍ എജന്‍സിയെ ബന്ധപ്പെട്ടോ. എന്റെ ചെവിട്ടില്‍ നിങ്ങളുടെ ചെവിട്ടില്‍ വെക്കുന്നത് പോലുള്ള സാധനമൊന്നുമില്ലല്ലോ. നിങ്ങള്‍ക്ക് എന്ത് ചോദിക്കണമെന്ന് ചിലപ്പോള്‍ നിര്‍ദേശം വരാറില്ലേ. അങ്ങനെ നിര്‍ദേശം വരാനുള്ള ഒരു സാധനവും എന്റെ കയ്യിലില്ലല്ലോ.”
“ഞാന്‍ ഫ്രീയായി നില്‍ക്കുകയല്ലേ. നിങ്ങളും ഫ്രീയായി ചോദിക്കുകയല്ലേ. ഏതെങ്കിലും ചോദ്യത്തിന് ഞാന്‍ മറുപടി പറയാതിരിക്കുന്നുണ്ടോ. എതെങ്കിലും പി.ആര്‍ ഏജന്‍സിയുടെ നിര്‍ദേശത്തിന് കാത്ത് നല്‍ക്കുകയാണോ ഞാന്‍. എന്നെ ഈ നാടിന് അറിയില്ലേ. കൂടുതല്‍ ഒന്നും ഞാന്‍ പറയുന്നില്ല.” മുഖ്യമന്ത്രി പറഞ്ഞു.

