ന്യൂഡല്‍ഹി: രാജ്യത്ത് പ്രവർത്തിക്കുന്ന വാര്‍ത്താ മാധ്യമങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്ന് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി പ്രകാശ് ജാവ് ദേക്കർ.
ദൃശ്യമാധ്യമങ്ങളുടെ സ്വാധീനം വളരെ വലുതാണ്, അതിനാല്‍ത്തന്നെ നിയമങ്ങളാല്‍ പലതും നിയന്ത്രിക്കുന്നതിനപ്പുറമുള്ള ആന്തരിക സംവിധാനം ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്ന് പ്രകാശ് ജാവദേക്കര്‍ അഭിപ്രായപ്പെട്ടു.
ഓൺലൈൻ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘ ജസ്റ്റിസ് എ.കെ.സിക്രി അദ്ധ്യക്ഷനായുള്ള മാധ്യമങ്ങളെ അവലോകനം ചെയ്യുന്ന സമിതി ചില നിയമ ഭേദഗതി ശുപാര്‍ശകള്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ പല മാധ്യമങ്ങളും ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തിട്ടില്ല. എന്തൊക്കെയായാലും സ്വയം നിയന്ത്രണത്തോളം ഫലപ്രദമായ ഒരു മാര്‍ഗ്ഗമില്ല. സ്വയം മാതൃകയായി കാണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്.’ കേന്ദ്രമന്ത്രി പറഞ്ഞു.
ഇതുവരെ ഓണ്‍ലൈന്‍ സംവിധാനങ്ങളെ നിയന്ത്രിക്കാന്‍ ഒരു സംവിധാനമില്ല. എന്നാല്‍ അവയെ ശക്തമായി നിയന്ത്രിക്കണമെന്ന ആവശ്യം പരക്കേ ഉയരുകയാണ്. ഇതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ സിനിമകള്‍, സീരിയലുകള്‍, വാര്‍ത്തകള്‍ മറ്റ് സമകാലിക പരിപാടികളെല്ലാം നിരീക്ഷിക്കാനുള്ള സംവിധാനം തീരുമാനിച്ചതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
മാധ്യമ സ്വാതന്ത്ര്യം എന്നത് പൊതു സംവിധാനത്തിന്റെ ആത്മാവാണ്. എന്നാലിന്ന് രാജ്യതാൽപര്യങ്ങള്‍ക്ക് വിരുദ്ധമായ സംഭവങ്ങളുമായി ചേര്‍ത്താണ് മാധ്യമ പ്രവര്‍ത്തനം പ്രതിക്കൂട്ടിലാകുന്നതെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

