ഭോപ്പാല്‍: മധ്യപ്രദേശിലെ നിവാരയിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസ്സുകാരന് പ്രഹ്ലാദ് മരിച്ചു. കുഴല്‍ കിണറില്‍ കുടുങ്ങി 96 മണിക്കൂറുകള്‍ക്ക് ശേഷം പ്രഹ്ലാദിനെ രക്ഷാപ്രവര്‍ത്തകര്‍ 8-11-2020 ഞായറാഴ്ച പുലര്‍ച്ചയോടെയാണ് പുറത്തെടുത്തത്. എന്നാല്‍ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ കുട്ടി മരിച്ചതായി അറിയിക്കുകയായിരുന്നു. കുട്ടി രക്ഷപ്പെടുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും പ്രാർത്ഥനകൾ വിഫലമായി.
04/11/20 ബുധനാഴ്ചയാണ് 200 അടി താഴ്ചയുള്ള കുഴല്‍ കിണറിലേക്ക് കുട്ടി വീണത്. 60 അടിയില്‍ കുഞ്ഞ് തങ്ങി നില്‍ക്കുകയായിരുന്നു. ഹര്‍കിഷന്‍-കപൂരി ദമ്പതികളുടെ മകനാണ് പ്രഹ്ലാദ്. സൈന്യവും ദുരന്തനിവാരണ സേനയും സംയുക്തമായാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിനെ രക്ഷിക്കാനായിരുന്നു ശ്രമം, എന്നാൽ പുറത്തെടുത്തപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു.
രക്ഷാപ്രവർത്തനങ്ങൾക്കിടെ കുഴിയില്‍ വെള്ളം നിറഞ്ഞത് ഒരു ഘട്ടത്തില്‍ രക്ഷാ പ്രവര്‍ത്തനത്തെ ബാധിച്ചു. ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ എണ്ണപ്പാടങ്ങളില്‍ കുഴിക്കാനുപയോഗിക്കുന്ന യന്ത്രങ്ങളടക്കം എത്തിച്ചിരുന്നു. പുലര്‍ച്ചയോടെ പ്രഹ്ളാദിനെ പുറത്തെടുത്തപ്പോള്‍ രക്ഷാപ്രവര്‍ത്തകര്‍ പ്രതീക്ഷയില്‍ ആയിരുന്നു. എന്നാൽ മെഡിക്കല്‍ സംഘം നടത്തിയ പരിശോധനയില്‍ കുട്ടി മരിച്ചെന്ന് സ്ഥിരീകരിച്ചു.

