കാസര്‍കോട്: മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ നിര്‍ണ്ണായക കണ്ടെത്തലുമായി അന്വേഷണ സംഘം. തട്ടിയെടുത്ത 10 കോടി രൂപയുപയോഗിച്ച് എം.സി. കമറുദ്ദീനും പൂക്കോയ തങ്ങളും ബംഗളുരുവിൽ ഭൂമി വാങ്ങിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ ഭൂമിയുടെ വിവരങ്ങള്‍ കമ്പനി രജിസ്റ്ററിലില്ലെന്നാണ് സൂചന.
അനധികൃതമായാണ് ഭൂമി സ്വന്തമാക്കിയിരിക്കുന്നത്. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടര്‍ക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഭൂമി വാങ്ങാനും, കൈമാറ്റം ചെയ്യാനും സഹായിച്ചവരെ അടുത്ത ദിവസങ്ങളില്‍ തന്നെ കസ്റ്റഡിയിലെടുക്കുമെന്നാണ് വിവരം.
അതേസമയം ജ്വല്ലറിയുടെ ആസ്തികളില്‍ ഉള്‍പ്പെടുന്ന പതിനൊന്ന് വാഹനങ്ങളില്‍ ഒന്‍പതെണ്ണവും കമറുദ്ദീന്‍ വിറ്റതായി അന്വേഷണ സംഘം കണ്ടെത്തി. ഈ വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.

