കൊച്ചി: പുരോഹിതനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്ത എൻ ഐ എ യുടെ നടപടിയെ അപലപിച്ച് കത്തോലിക്കാ സഭ. ഉത്തരേന്ത്യയില്‍ പിന്നാക്ക വിഭാഗക്കാരും ആദിവാസികളുമായവര്ക്കു വേണ്ടി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്യുന്നവരെ അടിച്ചമര്‍ത്താനും ഇല്ലാതാക്കാനും ശ്രമിക്കുന്ന ഭൂരിപക്ഷ വര്‍ഗീയവാദ അജണ്ടകളുടെ ഒടുവിലെ ഉദാഹരണമാണ് ഈ വൃദ്ധവൈദികന്റെ അറസ്റ്റെന്ന് കെസിബിസി പറഞ്ഞു. ഉത്തരേന്ത്യയില്‍ പ്രത്യേകിച്ച് ജാര്‍ഖണ്ഡില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും അവര്‍ക്കിടയിലെ ക്രൈസ്തവര്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ രൂക്ഷമാകുന്നതായുള്ള സമീപകാല വാര്‍ത്തകളും കൂട്ടിവായിക്കേണ്ടതുണ്ടെന്നും മെത്രാന് സമിതി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ദളിതരെയും ആദിവാസികളെയും, അവരുടെ ശബ്ദമായി ജീവിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെയും, പ്രത്യേകിച്ച് ജാര്‍ഖണ്ഡ് പോലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്രൈസ്തവരെയും നിശ്ശബ്ദരാക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള പദ്ധതികള്‍ക്കെതിരെ ഭാരതത്തിലെ മതേതര സമൂഹം ഉണരേണ്ടതുണ്ട്.

