ബെംഗളൂരു: കർണാടക കാർവാറില രബീന്ദ്രനാഥ ടാഗോർ ബീച്ചിനുസമീപം പാരാഗ്ലൈഡർ കടലിൽവീണ് ആന്ധ്രാപ്രദേശ് സ്വദേശിയും കാർവാർ നാവികസേനാ താവളത്തിലെ നാവികസേനാ ക്യാപ്റ്റനുമായ മധുസൂദൻ റെഡ്ഡി(55) മരിച്ചു.
02 -10 -2020 വെള്ളിയാഴ്ച വൈകീട്ട് ബംഗളൂരുവിൽ നിന്നും കുടുംബത്തോടൊപ്പം അവധി ചെലവിടാനെത്തിയപ്പോഴാണ് അപകടം. കോവിഡിനെ തുടർന്ന് ആറു മാസത്തോളം നിർത്തിവെച്ച പാരാ ഗ്ലൈഡിംഗ് വെള്ളിയാഴ്ചയാണ് പുന:രാരംഭിച്ചത്.
പാരാഗ്ലൈഡർ നൂറടിയോളം ഉയരത്തിലെത്തിയപ്പോൾ മോട്ടോർ തകരാറിലാകുകയായിരുന്നു. തുടർന്ന് ഇരുവരും കടലിലേക്ക് വീണു.
കുടുംബാംഗങ്ങളുടെ കൺമുന്നിലായിരുന്നു അപകടം നടന്നത്.
പാരാഗ്ലൈഡറിന്റെ മോട്ടോറിലുണ്ടായ തകരാറിനെത്തുടർന്നാണ് അപകടമെന്ന് വിദദ്ധർ കണ്ടെത്തി. റെഡ്ഡിക്കൊപ്പം ഉണ്ടായിരുന്ന പാരാഗ്ലൈഡറിന്റെ പൈലറ്റും നടത്തിപ്പുകാരനുമായ വിദ്യാധർ വൈദ്യയെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ രക്ഷപ്പെടുത്തി വീഴ്ചയിൽ കയറും ഗ്ലൈഡറിന്റെ മറ്റുഭാഗങ്ങളും ശരീരത്തിൽ കുടുങ്ങിയതിനാലാണ് റെഡ്ഡിക്ക് നീന്തിക്കയറാൻ കഴിയാതിരുന്നത്. സുരക്ഷാ ജാക്കറ്റുകളും ധരിച്ചിട്ടുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ പറഞ്ഞു. ഒടുവിൽ ഏറെ നേരത്തെ പ്രയത്നത്തിന് ശേഷം സുരക്ഷാഗാർഡുകളും ജനങ്ങളും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും റെഡ്ഡി മരണത്തിന് കീഴടങ്ങുകയായിരുന്നു. അപകടത്തെത്തുടർന്ന് ബീച്ചിലെ പാരാഗ്ലൈഡിങ്ങ് താത്കാലികമായി നിർത്തിവെച്ചു.
സുരക്ഷാസംവിധാനങ്ങൾ പാലിക്കാത്തതിനാൽ നടത്തിപ്പുകാരനായ വിദ്യാധർ വൈദ്യയ്ക്കെതിരേ കാർവാർ സിറ്റി പോലീസ് കേസെടുത്തു.കാർവാർ ബീച്ചിൽ പാരാഗ്ലൈഡിങ് തുടങ്ങിയശേഷം ആദ്യമായാണ് ഇത്തരമൊരു അപകടം നടക്കുന്നത്.
തൊട്ടടുത്ത ആശുപത്രിയിൽ ആംബുലൻസിന് വിളിച്ചറിയിച്ചെങ്കിലും എത്തിയില്ലെന്ന് കുടുംബാംഗങ്ങൾ പരാതിപ്പെട്ടു. അരമണിക്കൂറോളം കാത്തുനിന്നതിനുശേഷം പോലീസ് വാഹനത്തിലാണ് റെഡ്ഡിയെ ആശുപത്രിയിലെത്തിച്ചത് .കാർ വാർ സിറ്റി പോലീസ് കേസ് അന്വേഷണം ആരംഭിച്ചു

