തൃശൂര്‍: കോര്‍പ്പറേഷന്‍ വൈദ്യുതി വിഭാഗത്തിന്‍റെ നാല് ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ക്കും, കോട്ടപ്പറം 110 കെവി സബ് സ്റ്റേഷന്‍ നിര്‍മ്മാണത്തിനും വിലക്കേര്‍പ്പെടുത്തി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവായി. വനാന്തരങ്ങളിലെ ചെറുകിട ജലവൈദ്യുതി പദ്ധതികള്‍ സാമ്പത്തീകമായി പ്രായോഗികമല്ലെന്ന് നിരീക്ഷിച്ചാണ് കമ്മീഷന്‍റെ വിലക്ക്. ഡയബിലിറ്റി ,യൂണിറ്റ് ഉദ്പ്പാദന ചെലവ് എന്നിവ വ്യക്തമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കമ്മീഷന്‍ തീരുമാനം വരുന്നതുവരെ പദ്ധതി ക്കായി യാതൊരു തുകയും ചെലവഴിക്കരുതെന്നും കമ്മീഷന്‍റെ ഉത്തരവിലുണ്ട്. വൈദ്യുതി വിഭാഗത്തിന്‍റെ നഷ്ടക്കണക്കും കമ്മീഷന്‍ തളളി.
2019- ല്‍ വന്ന കമ്മീഷന്‍ ഉത്തരവ് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തിലാണ് അവസാന അജണ്ടയായി അവതരിപ്പിച്ചത്. 360 കോടി രൂപ ചെലവ് വരുന്ന 4 ചെറുകിട ജലവൈദ്യുതി പദ്ധതി നിര്‍ദ്ദേശങ്ങളും, ഭൂമി വിലയുള്‍പ്പടെ 60 കോടി രൂപ ചെലവ് വരുന്ന 110 കെവി സബ് സ്റ്റേഷനും അനാവശ്യ പാഴ് ചെലവാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. 65ല്‍ 36 മെഗാവാട്ട് ശേഷിമാത്രം ഉപയോഗിക്കുന്ന വൈദ്യുതി വിഭാഗത്തില്‍ രണ്ടാമതൊരു 110 കെവി സബ് സ്‌റ്റേഷന്‍ അനാവശ്യമെന്ന് കെഎസ്ഇബി വിദഗ്ധ സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.ഈ വിദഗ്ധ സമിതിയെ നിയോഗിച്ചത് റെഗുലേറ്ററി കമ്മീഷനാണ്. കമ്മീഷന്‍ 2018 ല്‍ ഉത്തരവിറക്കിയിരുന്നെങ്കിസും കോര്‍പ്പറേഷന്‍ പദ്ധതികളുമായി മുന്നോട്ടുപോകുകയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുന്‍ കൗണ്‍സിലര്‍ അഡ്വ.സ്മിനി ഷിജോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ വീണ്ടും ഉത്തരവിറക്കിയത്.
12 മെഗാവാട്ട് ഡിമാന്‍റ് ഉളള പടിഞ്ഞാറന്‍ മേഖലയില്‍ 2 വര്‍ഷം കൊണ്ട് 26 മെഗാവാട്ട് ആകുമെന്നും സബ് സ്റ്റേഷന്‍ അനിവാര്യമാണെന്നുമുളള വൈദ്യുതി വിഭാഗത്തിന്‍റെ വാദം തെറ്റാണെന്ന് വിദഗ്ദ സമിതി ചൂണ്ടിക്കാട്ടി. 9 മെഗാവാട്ട് മാത്രമാണിപ്പോള്‍ ഡിമാന്‍റുളളത്. കോട്ടപ്പുറം സബ്‌സ്റ്റേഷനു പുറമേ നിലവിലുളള 66 കെവി സബ് സ്റ്റേഷന്‍കൂടി വികസിപ്പിച്ച് മൂന്നാമതൊരു 10 കെവി സബ്‌സ്റ്റേഷനുളള നടപടികളിലായിരുന്നു കോര്‍പ്പറേഷന്‍.

