ടെഹ്റാൻ | പശ്ചിമേഷ്യൻ പ്രതിസന്ധിക്കിടയിലും ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുമതി നൽകി ഇറാൻ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ മാർച്ച് 10 ചൊവ്വാഴ്ച നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ നീക്കത്തിന് നിർണായകമായ ഈ കടൽപ്പാത തുറന്നിടുന്നത് സംബന്ധിച്ചായിരുന്നു ചർച്ച.
ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കി
ഇന്ത്യൻ ടാങ്കറുകളായ പുഷ്പക്, പരിമൾ എന്നിവ സുരക്ഷിതമായി ഹോർമുസ് കടലിടുക്ക് കടന്നതായാണ് വിവരം. അമേരിക്ക, യൂറോപ്പ്, ഇസ്റായേൽ എന്നിവയുമായി ബന്ധമുള്ള കപ്പലുകൾക്ക് നിയന്ത്രണം തുടരുമ്പോഴാണ് ഇന്ത്യയുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുങ്ങിയത്. പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ഇരു നേതാക്കളും തമ്മിൽ സംസാരിക്കുന്നത്.
