ന്യൂഡൽഹി: ഇരുകൂട്ടർക്കും സമ്മതമെങ്കിൽ യാക്കോബായ -ഓർത്തഡോക്സ് സഭാ തർക്കം പരിഹരിക്കുന്നതിന് സാധ്യമായ ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യാക്കോബായ സഭാതലവൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുൾപ്പെടെയുള്ള സഭാ നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂനപക്ഷ അവകാശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയുടെ ഭാഗമായി. സഭാതർക്കത്തിൽ സമാധാനപരമായ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കിയതായാണു സൂചന.
ഓസ്ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പാത്രിയർക്കീസ് ബാവ ഡൽഹിയിലെത്തിയത്.
കൂടിക്കാഴ്ചയ്ക്കു പ്രധാനമന്ത്രി താത്പര്യപ്പെട്ടതുപ്രകാരം ഓസ്ട്രേലിയൻ സന്ദർശനം വെട്ടിച്ചുരുക്കിയാണ് പാത്രിയർക്കീസ് ബാവ ഡൽഹിയിലെത്തിയത്. സഭൈക്യത്തിനായുള്ള എല്ലാ നീക്കങ്ങളെയും യാക്കോബായ സഭ എന്നും സ്വാഗതം ചെയ്തിട്ടുണ്ടെന്ന് പാത്രിയർക്കീസ് ബാവ വ്യക്തമാക്കി.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് ജോസഫ് ബാവ, ഡൽഹി ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ യൗസേബിയോസ്, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി 20 പാർട്ടി കോ-ഓർഡിനേറ്റർ സാബു എം ജേക്കബ് തുടങ്ങിയവർക്കൊപ്പമായിരുന്നു കൂടിക്കാഴ്ച.
